ദില്ലി : മദ്യനയ അഴിമതിക്കേസിൽ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല.ജാമ്യം നൽകരുതെന്ന സിബിഐയുടെ വാദം കണക്കിലെടൂത്ത് ദില്ലി റോസ് അവന്യൂ കോടതി ജഡ്ജി എം കെ നാഗ്പാലിന്റെയാണ് ഉത്തരവ്. ടുത്താണ് ഉത്തരവ്. മുതിർന്ന അഭിഭാഷകരായ ദയൻ കൃഷ്ണൻ, മോഹിത് മാത്തൂർ എന്നിവരാണ് കോടതിയിൽ സിസോദിയക്ക് വേണ്ടി ഹാജരായത്.
2021-22 കാലഘട്ടത്തിലെ മദ്യനയ അഴിമതിക്കേസിലാണു സിസോദിയ അന്വേഷണം നേരിടുന്നത്. നിലവിൽ മദ്യനയത്തിലെ അഴിമതിക്ക് സിബിഐയും അഴിമതിയിലെ കള്ളപ്പണവുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും രജിസ്റ്റർ ചെയ്ത കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ് സിസോദിയ
കഴിഞ്ഞ ഫെബ്രുവരി 26നാണ് സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. എട്ടു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ഒടുവിലായിരുന്നു അറസ്റ്റ്. സിബിഐ രജിസ്റ്റർ ചെയ്ത കേസിൽ ഒന്നാം പ്രതിയാണ് സിസോദിയ. പിന്നീട് എൻഫോഴ്സ്മെന്‍റ് ഡയറക്‌ട്രേറ്റും അറസ്റ്റ് രേഖപ്പെടുത്തി.
സിസോദിയയ്ക്ക് ജാമ്യം നൽകുന്നത് അന്വേഷണത്തെ അട്ടിമറിക്കാൻ ഇടയാക്കുമെന്നും തെളിവുകൾ നശിപ്പിക്കാൻ സാധ്യതയുണ്ടെന്നും സി.ബി.ഐക്ക് വേണ്ടി ഹാജരായ സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ഡി.പി സിങ് കോടതിയിൽ വാദിച്ചു. അതേസമയം ചോദ്യം ചെയ്യലിന്റെ ആവശ്യകത നിലനിൽക്കുന്നില്ലെന്നും ആ ഘട്ടം കഴിഞ്ഞെന്നും സാക്ഷികളെ ഭീഷണിപ്പെടുത്താൻ സിസോദിയക്ക് സാധിക്കുമെന്നതിന് തെളിവില്ലെന്നുമാണ് സിസോദിയക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ദയൻ കൃഷ്ണൻ കോടതിയിൽ വാദിച്ചത്.