പാറ്റ്‌ന : രാമനവമി ആഘോഷങ്ങൾക്കു പിന്നാലെ ബിഹാറിലെ സസാറാമിലുണ്ടായ സാമുദായിക സംഘർഷത്തെ തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ വരുന്ന ഞായറാഴ്ച സസാറാം സന്ദർശിക്കാനിരിക്കെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ബിജെപി സംഘടിപ്പിക്കുന്ന സമ്രാട്ട് അശോക ജയന്തി ആഘോഷത്തോടനുബന്ധിച്ച് ഇതിൽ പങ്കെടുക്കാനാണ് അമിത് ഷാ വരുന്നത്.
ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കല്ലേറും വെടിവയ്പും തീവയ്പുമുണ്ടായി. വെടിവയ്പിൽ സംഘർഷം തടയാൻ ശ്രമിച്ച പോലീസുകാർക്ക് പരുക്കേറ്റു. ഗോലാ ബസാറിൽ വാഹനങ്ങളും കടകളും വ്യാപകമായി നശിക്കപ്പെട്ടു. വൻ പൊലീസ് സംഘം സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചിട്ടുണ്ട്.
സാമുദായിക സംഘർഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സസാറാമിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. അക്രമസംഭവങ്ങൾ നടന്ന പ്രദേശത്തിനു രണ്ടു കിലോമീറ്റർ അകലെയാണ് ആഭ്യന്തരമന്ത്രി അമിത് ഷായുടെ സന്ദർശനത്തിനായി വേദിയൊരുക്കിയിട്ടുള്ളത്.