ചണ്ഡീഗഡ്: മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി അതിർത്തി സുരക്ഷാ സേന. അമൃത്സറിലെ ഭാരോപാൽ ഗ്രാമത്തിലെ കൃഷിയിടത്തിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തത്. അതിർത്തി മേഖലകളിലൂടെ പട്രോളിംഗ് നടത്തുന്നതിനിടെയായിരുന്നു ഹെറോയിൻ അടങ്ങിയ വസ്തു സൈനികർ കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാവിലെയാണ് അതിർത്തി മേഖലകളിലൂടെ പട്രോളിംഗിന് ഇറങ്ങിയ സുരക്ഷാ സേന പ്രദേശത്തെ കൃഷിയിടത്തിൽ നിന്നും കീറി പൊളിഞ്ഞ പൊതിയിൽ കിടന്നിരുന്ന മയക്കുമരുന്ന് അടങ്ങിയ വസ്തു കണ്ടെടുത്തത്. 850 ഗ്രാം ഭാരമുള്ള വസ്തുവാണിതെന്ന് സൈനികർ അറിയിച്ചു.
അതേസമയം, കഴിഞ്ഞ ദിവസവും സുരക്ഷാസേനയും പോലീസും സംയുക്തമായി മേഖലയിൽ നടത്തിയ തിരച്ചിലിൽ മയക്കുമരുന്ന് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ അമൃത്സറിലെ രജതാൽ ഗ്രാമത്തിന് സമീപത്ത് നിന്നും 3.242 കിലോഗ്രാം നിരോധിത മയക്കുമരുന്ന് അടങ്ങിയ ഡ്രോൺ കണ്ടെടുക്കുകയും ചെയ്തിരുന്നു. വരും ദിവസങ്ങളിലും അതിർത്തി മേഖലകളിൽ ശക്തമായ പരിശോധനകൾ നടത്തുമെന്ന് സൈനികർ അറിയിച്ചു.