തൊടുപുഴയില്‍ ഏഴ് വയസുകാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി അരുണ്‍ ആനന്ദിന്റെ പേരില്‍ കൊലക്കുറ്റം ചുമത്തി പൊലീസ് ഇന്ന് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. നിലവിൽ വധ ശ്രമത്തിനാണ് ഇയാൾക്കെതിരെ കേസെടുത്തിരിക്കുന്നത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ വകുപ്പും പോലീസ് ചുമത്തിയിരുന്നു. കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ കുട്ടിയുടെ പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഫൊറന്‍സിക് സര്‍ജന്റെ മൊഴി കേസിന്റെ അന്വേഷണ ചുമതലയുള്ള ഡി.വൈ.എസ്.പി കെ.പി.ജോസ് രേഖപ്പെടുത്തും. കുട്ടിയുടെ അമ്മയേയും വീണ്ടും ചോദ്യം ചെയ്യും. ഇവരില്‍ നിന്നും കോടതി ഇതുവരെ രഹസ്യ മൊഴിയൊന്നും രേഖപ്പെടുത്തിയിട്ടില്ല.
അരുൺ ക്രൂരമായി മർദിച്ച കുട്ടി കഴിഞ്ഞ ദിവസമാണ് മരണത്തിന് കീഴടങ്ങിയത്. പത്ത് ദിവസത്തോളം കുട്ടി വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്നു. കുട്ടിയുടെ തലച്ചോറിന്റെ പ്രവര്‍ത്തനം പൂര്‍ണ്ണമായി നിലച്ച നിലയിലായിരുന്നു. എന്നാല്‍ മറ്റ് അവയവങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നതിനാലാണ് വെന്റിലേറ്ററില്‍ തുടരാന്‍ അനുവദിച്ചിരുന്നത്.

