ദില്ലി: സുഖോയ്–30എംകെഐ യുദ്ധ വിമാനത്തിൽനിന്നുള്ള ബ്രഹ്മോസ് ക്രൂസ് മിസൈൽ വിക്ഷേപിക്കാനുള്ള പരീക്ഷണം വിജയം. വായുവില്‍ നിന്ന് തൊടുക്കാവുന്ന 2.5 ടണ്‍ ഭാരമുള്ള മിസൈലാണ് പരീക്ഷിച്ചത്. 300 കിലോ മീറ്ററാണ് മിസൈലിന്റെ ദൂരപരിധി. പരീക്ഷണം വിജയമായതോടെ മിസൈൽ വ്യോമസേനയുടെ ശക്തി വർധിപ്പിക്കുമെന്ന് സൈന്യം അറിയിച്ചു.
ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിലാണ് ബ്രഹ്മോസ് സഞ്ചരിച്ച് ലക്ഷ്യം ഭേദിച്ചത്. മിസൈലിന്റെ വിക്ഷേപണത്തിൽ തടസങ്ങളൊന്നും നേരിട്ടില്ല. കൃത്യമായ പാതയിൽ സഞ്ചരിച്ച് ഭൂമിയിലെ ലക്ഷ്യത്തിൽ മിസൈൽ പതിച്ചെന്നും വ്യോമസേന വക്താവ് ക്യാപ്റ്റൻ അനുപം ബാനർജി പറഞ്ഞു.
ഇന്ത്യ-റഷ്യ സംയുക്ത സംരംഭമായ ബ്രഹ്മോസ് നിലവിൽ ലോകത്തെ ഏറ്റവും വേഗമേറിയ സൂപ്പര്‍സോണിക് മിസൈലാണ്. ഇന്ത്യന്‍ നദിയായ ബ്രഹ്മപുത്രയുടേയും റഷ്യന്‍ നദിയായ മോസ്കോവയുടേയും പേരുകള്‍ ചേര്‍ത്താണ് ബ്രഹ്മോസ് എന്ന പേര് മിസൈലിന് നൽകിയത്.