ദില്ലി : ശത്രു രാജ്യങ്ങളുടെ ഉറക്കം കെടുത്തിക്കൊണ്ട് ഡിആർഡിഒ വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ഇന്ത്യൻ നാവികസേന കടലിൽ നിന്നും വിജയകരമായി വിക്ഷേപിച്ചു. തദ്ദേശീയമായി വികസിപ്പിച്ച സീക്കറും ബൂസ്റ്ററും ഉപയോഗിച്ച മിസൈൽ അറബിക്കടലിൽ നങ്കൂരമിട്ട കപ്പലിൽ നിന്നാണ് വിക്ഷേപിച്ചത്. കൊൽക്കത്ത ക്ലാസ് ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുദ്ധക്കപ്പലാണ് പരീക്ഷത്തിനായി ഉപയോഗിച്ചത്. സ്വയംപര്യാപ്തതയോടുള്ള പ്രതിബദ്ധത ശക്തിപ്പെടുത്തുന്നതാണ് പരീക്ഷണമെന്ന് നാവിക സേനാ വക്താവ് അറിയിച്ചു.
ഇന്ത്യൻ സൈന്യത്തിന്റെ വജ്രായുധമായ ഇവയ്ക്ക് ശബ്ദത്തിന്റെ മൂന്നിരട്ടി വേഗത്തിൽ സഞ്ചരിക്കാൻ ശേഷിയുണ്ട്. ഇന്ത്യയും റഷ്യയും സംയുക്തമായാണ് ഈ മിസൈൽ നിർമിച്ചത്. നിലവിൽ മിസൈലിൽ കൂടുതൽ തദ്ദേശീയ നിർമിത ഉപകരണങ്ങൾ ഉൾപ്പെടുത്തി ഉപയോഗിക്കുന്നതിൽ ഡിആർഡിഒ ഗവേഷണം നടത്തുകയാണ്.