ദില്ലി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനകുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്താൻ സാധ്യത. ഇന്തോനേഷ്യയിലെ ബാലിയിൽ അടുത്തയാഴ്ച നടക്കാനിരിക്കുന്ന ജി 20 ഉച്ചകോടിയ്‌ക്കിടെയാകും കൂടിക്കാഴ്ച നടക്കാൻ സാധ്യത. യുഎസ് പ്രസിഡൻറ് ജോ ബൈഡനുമായും ഫ്രഞ്ച് പ്രധാനമന്ത്രി ഇമ്മാനുവൽ മക്രോണുമായും കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം. ഈ വർഷം ഇന്ത്യയാണ് ജി 20 ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിക്കുന്നത്. ഇതിന്റെ ഭാഗമായി നവംബർ 14 ന് പ്രധാനമന്ത്രി ബാലിയിലേക്ക് പോകും.
ബ്രിട്ടീഷ് പ്രധാനമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് ഋഷി സുനകുമായി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തുന്നത്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണുമായുള്ള മോദിയുടെ കൂടിക്കാഴ്ച ഇന്ത്യയും ഫ്രാൻസും തമ്മിലുള്ള അടുത്ത പങ്കാളിത്തം പുനഃസ്ഥാപിക്കാൻ അവസരമൊരുക്കുമെന്നാണ് വിലയിരുത്തൽ. സുരിനാം പ്രസിഡന്റുമായും ഇന്തോനേഷ്യൻ പ്രസിഡന്റ് ജോക്കോ വിഡോഡോയുമായും മോദി ചർച്ച നടത്തും. തുടർന്ന് ഇന്തോണേഷ്യയിൽ താമസിക്കുന്ന ഇന്ത്യക്കാരെയും പ്രധാനമന്ത്രി അഭിസംബോധന ചെയ്യും.
ജി 20 ഉച്ചകോടിയുടെ 17-ാമത് എഡീഷൻ നവംബർ 15 നും 16 നും നടക്കും. നിലവിലെ ആഗോള പ്രതിസന്ധിക്ക് പരിഹാരം കാണുന്നത് സംബന്ധിച്ച് ലോക നേതാക്കൾ തമ്മിൽ ചർച്ച നടക്കും.