കോട്ടയം: പ്രണയം നടിച്ച് ബസിനുള്ളിൽ വച്ച് എട്ടാം ക്ലാസ്സുകാരിയെ പീഡിപ്പിച്ച കണ്ടക്ടർ അറസ്റ്റിൽ (POCSO Case In Kottayam). കൊട്ടാരമറ്റം പ്രൈവറ്റ് ബസ് സ്റ്റാൻഡിനുള്ളിൽ പീഡിപ്പിച്ച സംക്രാന്തി തുണ്ടിപ്പറമ്പിൽ അഫ്‌സൽ ആണ് അറസ്റ്റിലായത്. ഇയാൾക്കൊപ്പം പീഡനത്തിന് കൂട്ടു നിന്ന ബസ് ഡ്രൈവർ എബിനും പിടിയിലായിട്ടുണ്ട്. പോക്‌സോ വകുപ്പുകൾ ചുമത്തി കണ്ടക്ടർക്കും ഡ്രൈവർക്കുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.
പ്രണയം നടിച്ച് അഫ്‌സൽ 8-ാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പോലീസ് നിഗമനം. . ബസ്സിൽ സ്ഥിരം യാത്രക്കാരിയായിരുന്നു എട്ടാം ക്ലാസുകാരി. വിവാഹിതനായ കണ്ടക്ടർ ഇക്കാര്യം മറച്ചുവച്ച്, പെൺകുട്ടിയോട് പ്രണയാഭ്യർത്ഥനയുമായി എത്തി.
ഇക്കഴിഞ്ഞ 15-ാം തീയതി ഉച്ചയ്‌ക്ക് സ്‌കൂൾ കഴിഞ്ഞ് വിദ്യാർത്ഥിനി അഫ്‌സലിന്റെ ആവശ്യപ്രകാരം കൊട്ടാരമറ്റം ബസ് സ്റ്റാൻഡിലെത്തി. പനിയാണെന്ന് പറഞ്ഞ് അഫ്‌സൽ സുഹൃത്തായ മറ്റൊരു കണ്ടക്ടറെ വിളിച്ചുവരുത്തി. അഫ്‌സലിന്റെ സുഹൃത്തുക്കളായ കണ്ടക്ടറും ഡ്രൈവറും ഉച്ചയ്‌ക്ക് 1.30ന് ട്രിപ്പ് ആളില്ലെന്ന കാരണത്താൽ മുടക്കി. പിന്നീട് പെൺകുട്ടിയെ ബസിനുള്ളിൽ കയറ്റി ഷട്ടർ താഴ്‌ത്തി പുറത്തുപോവുകയായിരുന്നു.
എന്നാൽ ഇതിനിടെ ഡിവൈഎസ്പി ഷാജു ജോസിനു ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് എസ്എച്ച്ഒ കെ.പി.തോംസന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ബസ് സ്റ്റാൻഡിലെത്തി. ബസിനുള്ളിൽ നടത്തിയ പരിശോധനയിൽ ഇരുവരെയും കണ്ടെത്തുകയും ചെയ്തു. ബസ് പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിദ്യാർത്ഥിനിയെ പോലീസ് മെഡിക്കൽ പരിശോധനയ്‌ക്കും കൗൺസിലിങ്ങിനും വിധേയമാക്കി.