തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഹെലികോപ്റ്റർ വീണ്ടും വാടകക്കെടുക്കാൻ സർക്കാർ തീരുമാനം. ഹെലികോപ്ടർ വാടകക്ക് നൽകിയിരുന്ന കമ്പനിയുമായുള്ള കരാർ ഏപ്രിലിൽ അവസാനിച്ചിരുന്നു. വീണ്ടും ഹെലികോപ്ടറിനായി ടെണ്ടർ വിളിക്കാൻ സർക്കാർ ഉത്തരവിറക്കി. 22 കോടി രൂപ പാഴാക്കിയെന്ന ആക്ഷേപം നിലനില്‍ക്കെയാണ് പുതിയ ടെന്‍ഡര്‍.
പ്രതിമാസം ഒരു കോടി 70 ലക്ഷം രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വാടകയ്ക്ക് എടുത്ത ഹെലികോപ്ടറിന് നല്‍കിവന്നിരുന്നത്. പിന്നീട് കരാര്‍ തുടരേണ്ടതില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് ഹെലികോപ്ടര്‍ തിരികെക്കൊണ്ടുപോയത്. ടെണ്ടറും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽപ്പറത്തി പവൻ ഹൻസ് എന്ന കമ്പനിക്ക് ഹെലികോപ്റ്റർ പറത്താൻ അനുമതി നൽകിയത് വൻ വിവാദമായിരുന്നു. മാവോയിസ്റ്റ് ഭീഷണി നേരിടാനായുള്ള പരിശീലനത്തിന് ഇരട്ട എഞ്ചിനുള്ള ഹെലികോപ്റ്റർ പറന്നുവെങ്കിലും പരാജയപ്പെട്ടു. പെട്ടിമുടിയിൽ ഉള്‍പ്പെടെ പ്രകൃതി ദുരന്തങ്ങളുണ്ടായപ്പോഴും ഹെലികോപ്പ്റ്റർ ഉപയോഗിക്കാനായില്ല.