പാലാ: നാർക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിന് പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് സുരേഷ്‌ഗോപി എംപി. പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടുമായി ബിഷപ്പ് ഹൗസിൽ വച്ച് കൂടിക്കാഴ്ച നടത്തിയതിനു ശേഷം അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
‘ബിഷപ് ഒരു വര്‍ഗീയ പരാമര്‍ശവും നടത്തിയിട്ടില്ല. സംസാരിച്ചത് തീവ്രവാദത്തിനെതിരെയാണ്, അല്ലാതെ ഒരു മതത്തിനെതിരെയല്ല. അദ്ദേഹം ഒരു മതത്തേയും പരാമർശിച്ചിട്ടില്ല. ബിഷപുമായി വിവിധ സാമൂഹിക വിഷയങ്ങള്‍ സംസാരിച്ചു. ചര്‍ച്ച ചയ്തതൊന്നും നിങ്ങളെ അറിയിക്കേണ്ടതില്ല. നിങ്ങളെ അറിയിക്കേണ്ടതൊന്നും ചര്‍ച്ച ചെയ്തിട്ടുമില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. താന്‍ രാഷ്ട്രീയക്കാരനായല്ല, ഒരു എം.പി എന്ന നിലയ്ക്കാണ് വന്നതെന്നും അദ്ദേഹം വ്യക്തമാക്കി
നേരത്തെ നാർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ബിഷപ്പ് സഹായം തേടിയാൽ ഇടപെടുമെന്ന് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേസമയം സല്യുട്ട് വിവാദത്തിലും അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കി.
‘സല്യൂട്ട് വിവാദമാക്കിയത് ആരാണ്. ആ പോലീസ് ഓഫീസര്‍ക്ക് പരാതിയുണ്ടോ? അസോസിയേഷനാണ് പരാതി ഉന്നയിച്ചതെന്ന് അറിയിച്ചപ്പോള്‍, ആരുടെ അസോസിയേഷന്‍? ആ അസോസിയേഷന്‍ ജനാധിപത്യ സംവിധാത്തിലുള്ളതല്ല. അത് അവരുടെ ക്ഷേമത്തിനുള്ളതാണ്. അതുവച്ച് രാഷ്ട്രീയമൊന്നും കളിക്കരുത് എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
മാത്രമല്ല പോലീസ് അസോസിയേഷൻ രാഷ്‌ട്രീയം കളിക്കരുതെന്ന് സുരേഷ് ഗോപി പറഞ്ഞു. സല്യൂട്ടിൽ രാഷ്‌ട്രീയം പാടില്ല. എംപിക്ക് സല്യൂട്ട് പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടോ. ഉണ്ടെങ്കിൽ അത് കാണിക്കട്ടെ. സല്യൂട്ട് പൂർണമായും നിർത്തലാക്കണമെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വ്യക്തമാക്കി.