ഇറാന് ഇസ്രയേലിനെ ആക്രമിച്ചു. സംഗതി സത്യമാണെങ്കിലും അത് അത്ര ഏശാതെ പോയി. സിറിയയിലെ ഇറാന്‍ എംബസിയില്‍ ആക്രമണം നടത്തിയതിന് പ്രതികാരമായിരുന്നു ആക്രമണമെന്നാണ് ഇറാന്‍ വിശദീകരണം നല്‍കിക്കൊണ്ടിരുന്നത്. ഇറാനെ ആക്രമിച്ചാല്‍ തിരിച്ചടിക്കില്ല എന്ന ധാരണ തിരുത്തിയന്നും ഇപ്പോള്‍ ഇറാന്‍ അവകാശപ്പെടുന്നു. ഇറാന്‍ മനഃപൂര്‍വമാണോ ഇത്തരമൊരു ആക്രമണക്കളി നടത്തിയത്? മറ്റാരു രീതിയില്‍ പറഞ്ഞാല്‍ ഇസ്രയേലിനെതിരായ ഇറാന്‍ ആക്രമണം മുഴുവനും കുരമാത്രമായിരുന്നോ, കടി ഇല്ലാതായത് എന്തുകൊണ്ടാണ്?
ഇറാന്റെ ആക്രമണത്തെ പറ്റി ഓണ്‍ലൈനിലും സോഷ്യല്‍ മീഡികളില്‍ പലവിധത്തിലുള്ള കമന്റുകളും വിലയിരുത്തലുകളുമാണ് വരുന്നത്. കുരക്കാനാണെങ്കില്‍ കടിക്കുമെന്ന് വിളിച്ചു പറഞ്ഞതെന്തിനാണെന്ന പരിഹാസമാണ് ഏറെയുള്ളത്. എന്നാല്‍ മറ്റേതോ കുതന്ത്രമാണെന്നു വിലയിരുത്തുന്നവരും ഉണ്ട്. ഇസ്രയേയില്‍ ഹമാസ് യുദ്ധത്തില്‍ ഇറാന്‍ കൂടി പങ്കു ചേര്‍ന്നത് ലോകം ഏറിയ ആശങ്കയോടെയാണ് കണ്ടത്. അമേരിക്കയും പക്ഷം ചേരുമെന്ന് പ്രഖ്യാപിച്ചതോടെ യുദ്ധഭീതി പലമടങ്ങായി. സിറിയന്‍ എംബസിക്ക് നേരെയുള്ള ആക്രമണത്തിന് തിരിച്ചടി നല്‍കാനും ഇറാന്‍ സൈന്യത്തിന് എന്ത് കഴിവുണ്ടെന്ന് കാണിക്കാനുമുള്ള വ്യഗ്രതയായിരുന്നു ഈ മിസൈല്‍ കളിയെന്ന് വിലയിരുത്തപ്പെടുന്നു. ഇസ്രയേലിനെ ആക്രമിച്ചോ എന്നു ചോദിച്ചാല്‍ ആക്രമിച്ചു, എന്നാല്‍ കാര്യമായ നാശം ഉണ്ടാകാതിരുന്നത് എന്തുകൊണ്ടും നന്നായി. എന്തെന്നാല്‍ ഇപ്പോഴൊരു പ്രത്യാക്രമണം ടെഹ്റാന് താങ്ങാന്‍ കഴിയുന്നതല്ല. പഴയ ഇറാഖ് ഇറാന്‍ യുദ്ധകാലത്തെ നാശനഷ്ടങ്ങള്‍ പോലും ഇതുവരെ ഇറാന് പുനര്‍ നിര്‍മ്മിക്കാന്‍ കഴിഞ്ഞിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം.
ഇസ്രയേലിന് മുന്നറിയിപ്പു നല്കിയായിരുന്നു ഇറാന്‍ ആക്രമിച്ചത്. അതൊരു തന്ത്രപരമായ നീക്കമായിരുന്നു. ആക്രമണത്തെക്കുറിച്ച് ഇറാന്‍ 72 മണിക്കൂര്‍ നോട്ടീസ് നല്‍കിയിരുന്നതായി ഇറാന്‍ വിദേശകാര്യ മന്ത്രി ഹുസൈന്‍ അമീര്‍ അബ്ദുള്ളാഹിയന്‍ വെളിപ്പെടുത്തി. ആക്രമണത്തെ തടയാണും തയ്യാറെടുക്കാനും ഇസ്രായേലിന് മതിയായ സമയവും നല്‍കി. മിസൈല്‍, ഡ്രോണ്‍ ആക്രമണത്തെക്കുറിച്ച് മുന്‍കൂട്ടി അറിയിപ്പ് ലഭിച്ചിരുന്നതായി തുര്‍ക്കി, ജോര്‍ദാന്‍, ഇറാഖ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചുട്ടുമുണ്ട്. എന്നാല്‍ അത്തരം ഇന്‍പുട്ടുകളൊന്നും ലഭിച്ചിരുന്നില്ലെങ്കിലും യുഎസ് നിഷേധിച്ചു രഹസ്യാന്വേഷകര്‍ ഈ വിവരം മണത്തറിഞ്ഞിരുന്നു. അവരും ഇസ്രയേലിന് മുന്നറിയിറിയിപ്പു നല്‍കി, ഇതെല്ലാം ഇസ്രയേലിനെ അക്രമം തടയാന്‍ ആവശ്യമായ നടപടികള്‍ എടുക്കാന്‍ സഹായിച്ചു
ഇതില്‍ നിന്ന് വ്യക്തമാകുന്നത് ആളപായവും നാശനഷ്ടങ്ങളും ഒഴിവാക്കുക എന്നതായിരുന്നു ഇറാന്റെ ഉദ്ദേശ്യമെന്നാണ്. ലെബനനിലെ പ്രോക്‌സി ഗ്രൂപ്പുകളായ ഹിസ്ബുള്ളയെപ്പോലുള്ളവയെ ഇറാന്‍ ആക്രമണത്തില്‍ പങ്കെടുപ്പിച്ചിരുന്നതുമില്ല. 300-ലധികം ഡ്രോണുകളും മിസൈലുകളുമാണ് ഇറാന്‍ തൊടുത്തത്. എന്നാല്‍ ഇവയെല്ലാം വിക്ഷേപിച്ചിട്ടും ഇസ്രായേലില്‍ കാര്യമായ നാശനഷ്ടമുണ്ടാക്കാനായില്ല. പ്രശസ്തമായ മിസൈല്‍ വേധ ഉപകരണമായ ‘അയണ്‍ ഡോമും’ കൂടാതെ യു എസ് , ജോര്‍ദാന്‍ തുടങ്ങിയ രാജ്യങ്ങള്‍ പിന്തുണ നല്‍കിയതും ഇസ്രയേലിന്റെ പ്രതിരോധത്തിന് സഹായകരമായി. ആക്രമണത്തില്‍ ഇറാന്‍ ഉപയോഗിച്ച ആളില്ലാ വിമാനങ്ങളും പ്രൊജക്ടൈലുകളുമെല്ലാം ആയിരത്തോളം മൈലുകള്‍ താണ്ടിയാണ് എത്തിയത്. ഇതിനു വേണ്ടി വന്ന നാലു മണിക്കൂറോളം സമയം അയണ്‍ ഡോമിന് മതിയായ കാലയളവ് ആയിരുന്നു. ഹിസ്ബുള്ള, ഹൂതികള്‍, ഇസ്രയേലിനോട് വളരെ അടുത്തുള്ള പ്രദേശങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇറാന്റെ പിന്തുണയുള്ള മറ്റ് തീവ്രവാദ ഗ്രൂപ്പുകള്‍ എന്നിവയുടെ സഹായത്തോടെയായിരുന്നു ആക്രമണമെങ്കില്‍ മാരകവുമാകുമായിരുന്നു.. അത് ഇറാന്‍ ആഗ്രഹിച്ചിട്ടില്ല.
കുറച്ചു പേരെ ബങ്കറുകളില്‍ അഭയം തേടാന്‍ നിര്‍ബന്ധിക്കുകയും സ്‌കൂളുകള്‍ക്കും ഓഫീസുകള്‍ക്കും അവധി നല്‍കി എന്നതൊഴിച്ചാല്‍ ഏറെ കാര്യങ്ങള്‍ ഇസ്രയേലിലും ഉണ്ടായിട്ടില്ല. മറ്റ് സൗകര്യങ്ങളെയൊന്നും മുന്നറിയിപ്പ് ബാധിച്ചിരുന്നില്ല. ആളപായത്തെക്കുറിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും ഇനിയും വന്നിട്ടില്ലാത്തതിനാല്‍ ഇല്ലെന്നു തന്നെ കരുതാം. ഇറാന്‍ ഇതോടെ ആക്രമണം അവസാനിപ്പിച്ചതായി പ്രഖ്യാപിക്കുന്നുണ്ടെങ്കിലും അതിര്‍ത്തി കടന്നു വന്ന ഭീഷണിയെ ഇസ്രയേല്‍ വെറുതെ വിടില്ലെന്നു വ്യക്തമാക്കി. പ്രത്യാക്രമണം ഉണ്ടാകുമെന്നു തന്നെയാണ് ഇതു നല്‍കുന്ന സൂചന. പക്ഷേ എപ്പോഴാണെന്നും ഏതു രീതിയിലാണെന്നും ഇസ്രയേലിന്റെ യുദ്ധതന്ത്ര്ങ്ങളെ പറ്റി അറിയാവുന്നവര്‍ക്കു പോലും പ്രവചിക്കുക വയ്യ. ഇസ്രയേലിന്റെ പ്രതികരണം അനുസരിച്ചായിരിക്കും ഇനി നയതന്ത്രം രൂപപ്പെടുക. നിലവില്‍ ഇറാന്റെ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സിന്റെ കൈവശം ഉണ്ടെന്ന് ലോകത്തിന് അറിയാവുന്നത് മണിക്കൂറില്‍ 250 കിലോമീറ്റര്‍ വരെ വേഗതയുള്ള മിസൈലുകളും ഡ്രോണുകളുമാണ്. ഇവ തടയുക ഇസ്രയേലിന് പ്രശ്‌നമല്ല. എന്നാല്‍ മറ്റു് ഇസ്ലാമിക് തീവ്രവാദിഗ്രൂപ്പുകളും രാജ്യങ്ങളും ഒന്നിച്ച് ഇസ്രയേലിനെ എതിര്‍ത്താല്‍ അത് ലോകയുദ്ധത്തിലാവും കലാശിക്കുക. ഇറാന്റെ കൈവശമുള്ള ന്യൂക്‌ളിയര്‍ ആയുധങ്ങള്‍ തന്നെയാണ് പ്രധാന ഭീഷണി.