ദില്ലി: അറസ്റ്റ് ചെയ്താലും കെജ്‌രിവാൾ മുഖ്യമന്ത്രി സ്ഥാനത്ത് തുടരും എന്നാണ് ആം ആദ്‌മി പാർട്ടി നേതാക്കൾ ഇന്നലെ വ്യക്തമായിരുന്നത്. ജയിലിൽ കിടന്ന് ഭരിക്കുക എന്നതാണ് അരവിന്ദ് കെജ്‌രിവാളിന്റെ തീരുമാനം എന്ന് ഇതോടെ വ്യക്തമായി . എന്നാൽ അത് വ്യാമോഹം മാത്രമാണ് എന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കാരണം തിഹാർ ജയിലിലെ കനത്ത സുരക്ഷാ നിയമങ്ങളാണ്. ജയിലിൽ അടക്കപ്പെട്ട വ്യക്തികളെ കാണാൻ ആഴ്ചയിൽ രണ്ടു ദിവസം മാത്രമേ പുറത്ത് നിന്നുള്ളവരെ അനുവദിക്കൂ. ഈ കൂടിക്കാഴ്ചയുടെ സമയവും വളരെ കുറവാണ്. അതുകൊണ്ടുതന്നെ ജയിലിൽ നിന്നുള്ള ഭരണം അസാധ്യമാകുകയും കെജ്‌രിവാളിനു രാജിവയ്‌ക്കേണ്ടി വരുമെന്നും വിദഗ്ധർ പറയുന്നു. അതേസമയം കെജ്‌രിവാൾ രാജിവെച്ചില്ലെങ്കിൽ ദില്ലിയിൽ നിയമസഭ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്നും സൂചനയുണ്ട്.
ഇന്നലെ രാത്രിയാണ് ഇ ഡി ഉദ്യോഗസ്ഥർ അരവിന്ദ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. ഇന്ന് വൈകുന്നേരത്തോടെ അദ്ദേഹത്തെ കോടതിയിൽ ഹാജരാക്കും. അതേസമയം മദ്യനയക്കേസിൽ അറസ്റ്റിലായ മറ്റൊരു പ്രതിയായ കെ കവിത നൽകിയ ജാമ്യ ഹർജി സുപ്രീംകോടതി പരിഗണിക്കാൻ വിസമ്മിതിച്ചു. അതോടെ അറസ്റ്റിനെതിരെ കെജ്‌രിവാൾ നൽകിയിരുന്ന ഹർജി പിൻവലിച്ചിരുന്നു. പിന്നീട് വിചാരണ കോടതിയിൽ ജാമ്യ ഹർജി നൽകുമെന്നാണ് അറിയുന്നത്. ദില്ലിയിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലും പ്രതിഷേധ പ്രകടനങ്ങൾ നടത്താനൊരുങ്ങുകയാണ് പ്രതിപക്ഷ മുന്നണി. തലസ്ഥാനത്ത് ബിജെപി ഓഫിലേക്ക് ആം ആദ്‌മി പാർട്ടി നടത്താനിരുന്ന പ്രകടനം പോലീസ് തുടക്കത്തിലേ തടഞ്ഞു