ദില്ലി: മദ്യനയ അഴിമതിയുടെ ബുദ്ധികേന്ദ്രം അരവിന്ദ് കെജ്‌രിവാൾ ആണെന്നും, ദില്ലി മുഖ്യമന്ത്രിക്കെതിരെ തെളിവുകളും മൊഴികളും ശക്തമെന്ന് അന്വേഷണ ഏജൻസികളായ ഇ ഡിയും സിബിഐയും. മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും തെലങ്കാന മുൻ മുഖ്യമന്ത്രിയുടെ മകൾ കവിതയും നേരത്തെ ഇതേ കേസിൽ അറസ്റ്റിലായിരുന്നു. തെക്കേ ഇന്ത്യ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന മദ്യ ലോബികൾക്ക് കോടികളുടെ ലാഭമുണ്ടാക്കാൻ കഴിയുന്ന രീതിയിൽ സംസ്ഥാനത്തിന്റെ മദ്യ നയം രൂപപ്പെടുത്തിയതിലും കൈക്കൂലി തുക നിശ്ചയിച്ചതിലും ദില്ലി മുഖ്യമന്ത്രിക്ക് പ്രധാന പങ്കുണ്ടെന്നാണ് അന്വേഷണ ഏജൻസികളുടെ നിലപാട്.. അതുകൊണ്ടു തന്നെ ഉച്ചയ്ക്ക് കോടതിയിൽ ഹാജരാക്കുമ്പോൾ അന്വേഷണ ഏജൻസികൾ 10 ദിവസത്തെ കസ്റ്റഡി ആവശ്യപ്പെട്ടേക്കുമെന്നാണ് സൂചന.
അതേസമയം സ്വന്തം ചെയ്തികളുടെ ഫലമാണ് കെജ്‌രിവാൾ അനുഭവിക്കുന്നതെന്ന് അണ്ണാ ഹസാരെ അഭിപ്രായപ്പെട്ടു. മദ്യത്തിനും അഴിമതിക്കും എതിരെ തന്നോടൊപ്പം ഏറെനാൾ പ്രവർത്തിച്ചയാൾ മദ്യനയ അഴിമതിക്കേസിൽ പ്രതിയായതിൽ തനിക്ക് നിരാശയുണ്ടെന്നും അണ്ണാഹസാരെ പറഞ്ഞു. കേരളത്തിൽ കെജ്‌രിവാളിന്റെ അറസ്റ്റ് അന്യായമാണെന്ന് ആരോപിച്ച് എൽ ഡി എഫും യു ഡി എഫും സമരമുഖത്താണ്. എന്നാൽ നാളെ ഒട്ടേറെ ആരോപണങ്ങൾ നേരിടുന്ന കേരള മുഖ്യമന്ത്രി പിണറായിക്കെതിരെ എന്തെങ്കിലും നടപടിയുണ്ടായാൽ യോജിച്ച് സമരം ചെയ്യുമോ എന്ന ബിജെപിയുടെ ചോദ്യത്തിന് കോൺഗ്രസിന് ഉത്തരമില്ല.
അറസ്റ്റ് തടയാനും വൈകിപ്പിക്കാനും കെജ്‌രിവാൾ പരമാവധി ശ്രമിച്ചു. ഒൻപത് സമൻസുകൾ വിവിധ കാരണങ്ങൾ ചൂടിക്കാട്ടി അവഗണിച്ചു. സിബിഐ കോടതിയിലും ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി നൽകി. അറസ്റ്റ് തടയാനായി ഇന്നലെ ഫയൽ ചെയ്ത ഹർജിയിൽ അനുകൂല നടപടി ഉണ്ടാകാൻ സന്ധ്യതയില്ലെന്ന് മണത്തറിഞ്ഞ കെജ്‌രിവാൾ ഇന്ന് ഹർജി പിൻവലിച്ചു. കൂട്ടുപ്രതിയായ കെ കവിതയുടെ ജാമ്യ ഹർജി കോടതി പരിഗണിക്കാൻ വിസമ്മതിച്ചതോടെയാണ് കെജ്‌രിവാൾ ഹർജി പിൻവലിച്ചത്. കോടതിയിൽ ഹാജരാക്കുമ്പോൾ ജാമ്യഹർജി നൽകാനാണ് തീരുമാനം. എന്നാൽ അനുകൂല വിധിയുണ്ടാകാൻ സാധ്യത കുറവാണ്.