Saturday, September 19, 2026

കോഹ്ലി ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ നയന മനോഹരമായിരുന്നു; അദ്ദേഹത്തിന്റെ ഇന്നിംഗ്‌സ് നിര്‍ണായകമായിരുന്നുവെന്നും രോഹിത് ശർമ്മ

മുംബൈ: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 മത്സരത്തിൽ വിരാട് കോഹ്ലിയുടെ ഇന്നിംഗ്‌സ് നിര്‍ണായകമായിരുന്നുവെന്ന് മത്സരശേഷം ടീം ക്യാപ്റ്റന്‍ രോഹിത് ശർമ്മ.

മത്സരത്തിൽ 41 പന്തുകളിൽ 52 റൺസാണ് കോഹ്ലി ഇന്ത്യൻ സ്കോർ ബോർഡിൽ കൂട്ടിച്ചേർത്തത്. കൊല്‍ക്കത്തയില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് നേടി. മറുപടി ബാറ്റിംഗിൽ വിന്‍ഡീസിന് 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സെടുക്കാനാണ് സാധിച്ചത്.

‘വെസ്റ്റ് ഇന്‍ഡീസിനെതിരെ കളിക്കുന്നത് എപ്പോഴും പേടിപെടുത്തുന്നതാണ്. എന്നാല്‍ ഞങ്ങള്‍ തയ്യാറെടുത്തിരുന്നു. കടുത്ത സമ്മര്‍ദ്ദത്തിനിടയിലും ഞങ്ങളുടെ പദ്ധതികള്‍ നടപ്പിലാക്കാനായി. പരിചയസമ്പത്താണ് ടീമിന് വിജയം സമ്മാനിച്ചത്. ഭുവനേശ്വര്‍ കുമാര്‍ നന്നായി യോര്‍ക്കറുകളും ബൗണ്‍സറുകളും എറിയുന്നുണ്ടായിരുന്നു. അദ്ദേഹത്തിന്റെ കഴിവില്‍ പൂര്‍ണവിശ്വാസമുണ്ട്. വിരാടിന്റേത് പ്രധാനപ്പെട്ട ഇന്നിംഗ്‌സായിരുന്നു. ആദ്യ രണ്ട് ഓവറിലും അധികം റണ്‍സ് കണ്ടെത്താന്‍ ഞങ്ങള്‍ക്കായില്ല. പിന്നാലെ കോഹ്ലി ക്രീസിലെത്തി കളിച്ച ഷോട്ടുകള്‍ നയന മനോഹരമായിരുന്നു. റിഷഭ് പന്തും വെങ്കടേഷ് അയ്യറും നന്നായി അവസാനിപ്പിച്ചു. വെങ്കടേഷിന്റെ പുരോഗതി ഏറെ സന്തോഷിപ്പിക്കുന്നു. അത്രമാത്രം പക്വത അദ്ദേഹം മധ്യനിരയില്‍ കാണിക്കുന്നു. സ്വന്തം കഴിവില്‍ വിശ്വസിക്കുകയെന്നതാണ് ഓരോ ക്യാപ്റ്റനും ആഗ്രഹിക്കുന്നത്. അദ്ദേഹം അത് മനോഹരമായി ചെയ്തു. ഇത്തരം താരങ്ങളെയാണ് ഇന്ത്യന്‍ ടീമിന് ആവശ്യം. ഫീല്‍ഡിംഗില്‍ ടീം അല്‍പ്പം പിറകോട്ടായിരന്നു. ക്യാച്ചുകള്‍ എടുക്കാന്‍ സാധിച്ചിരുന്നെങ്കില്‍ മത്സരം നേരത്തെ ജയിക്കാമായിരുന്നു’-രോഹിത് പറഞ്ഞു.

Related Articles

Latest Articles