അധികാരത്തിലെത്തിയാൽ ഇൻഡി മുന്നണി രാജ്യത്ത് ജാതിസെന്‍സസ് കൊണ്ടുവരുമെന്ന രാഹുൽ ഗാന്ധിയുടെ നിലപാടിനെതിരേ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം ആനന്ദ് ശര്‍മ രംഗത്ത്. ജാതി സെന്‍സസ് എന്നത് ഇന്ദിര ഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും പാരമ്പര്യത്തിന് എതിരാണെന്ന് ആനന്ദ് ശര്‍മ വ്യക്തമാക്കി. വിഷയത്തിൽ കടുത്ത എതിര്‍പ്പ് അറിയിച്ചുകൊണ്ട് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് അദ്ദേഹം കത്തയക്കുകയും ചെയ്തു. രാഹുല്‍ഗാന്ധിയും കോണ്‍ഗ്രസും ഇതിനെ തെരഞ്ഞെടുപ്പ് വാഗ്ദാനമായി മുന്നോട്ടുകൊണ്ടുപോവരുതെന്നാണ് കത്തിലെ ആവശ്യം. വിവിധ മതങ്ങളിലും ജാതികളിലും വിശ്വാസങ്ങളിലുമുള്ളവര്‍ ഒരുമിച്ച് കഴിയുന്ന സമൂഹമെന്ന നിലയ്ക്ക് ജാതിയെ കൂട്ടുപിടിക്കുന്നത് ജനാധിപത്യത്തിന് കോട്ടം വരുത്തുന്നതായി മാറുമെന്നും ആനന്ദ് ശര്‍മ പറഞ്ഞു.
“സാമൂഹിക നീതിയെ സംബന്ധിച്ച് ഇന്ത്യന്‍ സമൂഹത്തിന്റെ സങ്കീര്‍ണതയെ അടിസ്ഥാനപ്പെടുത്തി കൂടുതല്‍ പക്വതയാര്‍ന്ന നിലപാടുകളാണ് കോണ്‍ഗ്രസ് എടുക്കേണ്ടത്. ജാതിസെന്‍സ് രാജ്യം നേരിടുന്ന തൊഴിലില്ലായ്മയ്ക്കും അസമത്വത്തിനും പരിഹാരമാവില്ല”- ആനന്ദ് ശര്‍മ പറഞ്ഞു.