ദില്ലി : സ്വകാര്യ ചാനലിന്റെ ഒളികാമറ ഓപ്പറേഷനിൽ കുടുങ്ങി ഇന്ത്യൻ ക്രിക്കറ്റ് ടീം സിലക്‌ഷൻ കമ്മിറ്റി ചെയർമാൻ ചേതൻ ശർമ.ഇതോടെ ഇന്ത്യൻ ടീമിലെ ആഭ്യന്തര രഹസ്യങ്ങൾ അങ്ങാടിപ്പാട്ടാവുകയാണ്. ബംഗ്ളദേശിനെതിരെ ഇഷാൻ കിഷൻ നേടിയ ഇരട്ട സെഞ്ചറിയും ശുഭ്മൻ ഗില്ലിന്റെ തകർപ്പൻ ഫോമും സഞ്ജു സാംസൺ, കെ.എൽ.രാഹുൽ, ശിഖർ ധവാൻ എന്നീ താരങ്ങളുടെ കരിയറിനു വൻ ഭീഷണിയായി മാറിയെന്ന് ചേതൻ ശർമ പറയുന്നു.
‘സഞ്ജുവിനെ ടീമിൽ സ്ഥാനം നൽകിയില്ലെങ്കിൽ ട്വിറ്റർ ഉൾപ്പെടെയുള്ള സമൂഹ മാദ്ധ്യമങ്ങൾ ക്രിക്കറ്റ് ബോർഡിനെതിരെ ആഞ്ഞടിക്കും. സഞ്ജുവിനെ ടീമിൽ ഉൾപ്പെടുത്താത്തപ്പോളെല്ലാം ഇത് നമ്മൾ കണ്ടതാണ്. ടീമിലെ പ്രധാന വിക്കറ്റ് കീപ്പർ ഋഷഭ് പന്തിനു വാഹനാപകടത്തിൽ പരുക്കേറ്റപ്പോൾ പകരക്കാരനായാണ് ഇഷാൻ കിഷനെ ടീമിൽ എടുത്തത്. ഇഷാന്റെ ഒറ്റ ഇരട്ട സെഞ്ചുറിയിൽ ശിഖർ ധവാൻ അങ്ങനെ ടീമിൽനിന്നു പുറത്തായി. സഞ്ജുവും ഏറെക്കുറെ പുറത്തായിക്കഴിഞ്ഞു. നിലവിൽ ടീമിലുള്ള കെ.എൽ.രാഹുലും വിക്കറ്റ് കീപ്പറാണ്. ഒരു ടീമിൽ 3 വിക്കറ്റ്കീപ്പർമാരെ ഉൾപ്പെടുത്തുന്നതെങ്ങനെ? ഇന്ത്യൻ താരങ്ങളിൽ ചിലരുമായി അടുത്ത എനിക്ക് സൗഹൃദമാണുള്ളത്. രോഹിത് ശർമയും ഹാർദിക് പാണ്ഡ്യയും വീട്ടിലെത്തി എന്നെ കാണാറുണ്ട്. രണ്ടുപേർക്കും എന്നെ പൂർണവിശ്വാസവുമാണ്. ഹാർദിക് പതിവു വീട്ടിലെ സന്ദർശകനാണ്. രോഹിത് ശർമയുമായുള്ള ഫോൺ സംഭാഷണം അരമണിക്കൂറിലേറെ നീളും. ഏറ്റവും ഒടുവിൽ ദീപക് ഹൂഡയും വെറ്ററൻ പേസർ ഉമേഷ് യാദവും എന്റെ വീട്ടിലെത്തി. ക്രിക്കറ്റിൽ തങ്ങളുടെ ഭാവിയെപ്പറ്റി സംസാരിക്കാനാണു താരങ്ങളുടെ വരവ്. സൂര്യകുമാർ യാദവും ഇഷാൻ കിഷനും ഉൾപ്പെടെ പതിനഞ്ചോളം താരങ്ങളെ ഞാൻ ടീമിലെത്തിച്ചു. ആര് കളിക്കണമെന്നു തീരുമാനിക്കുന്നത് സെലക്ടർമാരാണ്. ടീമിന്റെ ഭാവിയും ഞങ്ങൾ തന്നെയാണ് തീരുമാനിക്കുന്നത്’. ചേതൻ ശർമ്മ വീഡിയോയിൽ പറയുന്നു
അതെ സമയം ചേതൻ ശർമ നടത്തിയ വിവാദ പരാമർശങ്ങളിൽ ബിസിസിഐയും താരങ്ങളും മൗനം പാലിക്കുകയാണ് .