ദില്ലി: റിപ്പബ്ലിക്ക് ദിനത്തിൽ പ്രദർശിപ്പിക്കുന്നതിനായി കേരളം നൽകിയ മാതൃക തള്ളിയതിൽ രാഷ്ട്രീയമില്ലെന്ന് കേന്ദ്ര സർക്കാർ. ടൂറിസം@75 എന്ന വിഷയത്തിൽ വ്യക്തമായ ഒരു രൂപരേഖയില്ലാതെയാണ് കേരളം മാതൃക സമർപ്പിച്ചത് എന്നാണ് കേന്ദ്രത്തിന്റെ വാദം. ഡിസൈനിന്റെ അപാകത മൂലമാണ് ഫ്ലോട്ട് (Float) തള്ളിയതെന്ന് കേന്ദ്രം വ്യക്തമാക്കി.
ആദ്യം സംസ്ഥാനം നൽകിയത് മുന്നിലും പിന്നിലും ഒരേ മാതൃകയുള്ള രൂപരേഖയാണെന്ന് കേന്ദ്രസർക്കാർ പറയുന്നു. മുന്നിലും പിന്നിലും ജഡായുപ്പാറയുടെ ചിത്രമാണ് ഉണ്ടായിരുന്നത്. പിന്നീട് ആദിശങ്കരാചാര്യരുടെയും ശ്രീനാരായണഗുരുവിന്‍റെയും പ്രതിമ ഉൾപ്പെടുത്താൻ കേരളം ശ്രമിച്ചു. എന്നാൽ എന്താണ് സന്ദേശം എന്ന് വിശദീകരിക്കാൻ കേരളത്തിന് കഴിഞ്ഞില്ല. മാത്രമല്ല, രാജ്‍പഥിന് പറ്റിയ നിറമായിരുന്നില്ല മാതൃകയ്ക്ക് ഉണ്ടായിരുന്നതെന്നും കേന്ദ്രം പറയുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വർഷങ്ങൾ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് ഇക്കൊല്ലത്തെ റിപ്പബ്ലിക്ക് ദിന പരേഡ്.