ദില്ലി : കേന്ദ്ര സർക്കാരിന്റെ പിഎൽഐ സ്കീം വൻ വിജയമായതോടെ ഭാരതം സെമികണ്ടക്ടർ ചിപ്പുകളുടെ ആഗോള നിർമ്മാണ ഹബ്ബാകുന്നു. ചിപ്പുകളുടെ ഡിസൈൻ, നിർമ്മാണം, ഗവേഷണം, എൻജിനിയറിംഗ് തുടങ്ങിയ മേഖലകളിലേക്ക് നിക്ഷേപം ഒഴുകിയെത്തുകയാണ്.ഭാരതത്തിലെ വ്യവസായ സൗഹൃദ അന്തരീക്ഷം തിരിച്ചറിഞ്ഞ് മെമ്മറി കാർഡ് നിർമാതാക്കളായ മൈക്രോൺ, അപ്ളൈഡ് മെറ്റീരിയൽസ്,വൈദഗ്ദ്ധ്യ പരിശീലകരായ ലാം റിസർച്ച്, മൈക്രോചിപ്പ്, എഎംഡി തുടങ്ങിയ ആഗോള രംഗത്തെ മുൻനിര ബ്രാൻഡുകൾ രാജ്യത്ത് നിക്ഷേപം നടത്തിയിട്ടുണ്ട്. രണ്ടുവർഷത്തിനുള്ളിൽ രാജ്യത്തെ സെമികണ്ടക്ടർ വിപണി 6400 കോടി ഡോളറിലെത്തുമെന്ന് ഇന്ത്യ ഇലക്ട്രോണിക്സ് ആൻഡ് സെമികണ്ടക്ടർ അസോസിയേഷൻ വ്യക്തമാക്കി.
നടപ്പു സാമ്പത്തിക വർഷം മൂന്ന് മുൻനിര കമ്പനികളാണ് സെമികണ്ടക്ടർ ചിപ്പുകളുടെ നിർമ്മാണ രംഗത്ത് നിക്ഷേപിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുള്ളതെന്ന് കേന്ദ്ര ഇലക്ട്രോണിക്സ് ആൻഡ് ഐ.ടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. നേരത്തെ ലോകത്തിലെ തന്നെ മുൻനിര സെമികണ്ടക്ടർ കമ്പനിയായ അഡ്വാൻസ്ഡ് മൈക്രോ ഡിവൈസസ് (എഎംഡി) കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ അവരുടെ ഏറ്റവും വലിയ ഡിസൈൻ കേന്ദ്രം തുറന്നിരുന്നു. രാജ്യത്ത് ഗവേഷണ, വികസന, എൻജിനീയറിംഗ് മേഖലകളിൽ 40 കോടി ഡോളറിന്റെ നിക്ഷേപമാണ് എ.എം.ഡി ലക്ഷ്യമിടുന്നത്. ത്രിഡി സ്റ്റാക്കിംഗ്, നിർമ്മിത ബുദ്ധി,മെഷീൻ ലേണിംഗ് തുടങ്ങിയ മേഖലകളിൽ ഡിസൈനിംഗ്, ഡെവലപ്പ്മെന്റ് രംഗത്ത് മൂവായിരം എഞ്ചിനിയർമാർക്കാണ് പുതിയ ക്യാമ്പസിൽ തൊഴിലവസരം തുറക്കപ്പെടുന്നത്.
ആഗോള കമ്പനിയായ മൈക്രോൺ ടെക്നോളജീസ് സെപ്തംബറിൽ ഗുജറാത്തിലെ സാനന്ദിൽ 275 കോടി ഡോളർ നിക്ഷേപത്തിൽ സെമികണ്ടക്ടർ ടെസ്റ്റിംഗ് ആൻഡ് പാക്കേജിംഗ് കേന്ദ്രം ആരംഭിച്ചിരുന്നു. ചിപ്പുകളുടെ നിർമ്മാണ രംഗത്ത് വലിയ നിക്ഷേപത്തിന് തായ്വാനിലെ പ്രമുഖ കമ്പനിയായ ഫോക്സ്കോണും ഒരുങ്ങുകയാണ്