ദില്ലി : ചണ്ഡീഗഡ് സർവകലാശാലയിലെ വനിതാ ഹോസ്റ്റലിൽ വിദ്യാർത്ഥിനികളുടെ വീഡിയോ ചോർന്നെന്ന പരാതിയിൽ 3 പേർ അറസ്റ്റിൽ. ആരോപണ വിധേയയായ പെൺകുട്ടിയെ കൂടാതെ ഷിംല സ്വദേശികളായ രണ്ട് പേരാണ് ഇപ്പോൾ അറസ്റ്റിലായിരിക്കുന്നത്. ഒരാൾ പെൺകുട്ടിയുടെ പുരുഷ സുഹൃത്താണെന്ന് പൊലീസ് അറിയിച്ചു. രണ്ടുപേരെയും ഷിംല പോലീസ് അറസ്റ്റ് ചെയ്തു പഞ്ചാബ് പോലീസിന് കൈമാറിയിട്ടുണ്ട്. അന്വേഷണത്തിന് ഐപിഎസ് ഉദ്യോഗസ്ഥൻ്റെ നേതൃത്വത്തിൽ പ്രത്യേക സംഘം രൂപീകരിച്ചു.
അതേസമയം ഇന്നും നാളേയും സർവകലാശാലക്ക് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. ശുചിമുറി ദൃശ്യങ്ങൾ പകര്‍ത്തി എന്ന് ആരോപിക്കപ്പെടുന്ന പെണ്‍കുട്ടിക്കെതിരായ സഹപാഠികളുടെ പരാതിയിൽ കഴമ്പില്ലെന്നാണ് സര്‍വകലാശാല അധികൃതരും പൊലീസും പറയുന്നത്. വിഷയത്തിൽ ഉന്നതതല അന്വേഷണത്തിന് പഞ്ചാബ് സർക്കാർ ഉത്തരവിട്ടു.

