തിരുവനന്തപുരം: ഭാരതത്തിന്റെ ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ 3 പേടകത്തിന്റെ ഭ്രമണപഥം ഉയർത്തുന്ന ജോലികൾ ഇന്ന് മുതൽ ആരംഭിക്കും. ആദ്യ ഘട്ട ഭ്രമണപഥമാറ്റം ഇന്ന് ഉച്ചയോടെ ഉണ്ടാകുമെന്നാണ് സൂചന.
ഇത്തരത്തിൽ ആകെ 4 ഭ്രമണപഥ മാറ്റങ്ങളാണ് നടക്കാനുള്ളത്. ബെംഗളൂരുവിലെ ഇസ്രൊ ടെലിമെട്രി, ട്രാക്കിംഗ് ആൻഡ് കമാൻഡ് നെറ്റ്‌വർക്ക് എന്നിവ വഴിയാണ് പേടകവുമായി ഇനി മുതൽ ആശയവിനിമയം നടത്താൻ സാധിക്കുക.
ഓഗസ്റ്റ് ഒന്നാം തീയതിയോടെയാണ് പേടകം ഭൂമിയുടെ ഭ്രമണപഥം വിട്ട് ചന്ദ്രനിലേക്കുള്ള യാത്ര തുടങ്ങുക. ചാന്ദ്ര ഭ്രമണപഥത്തിൽ പ്രവേശിച്ച ശേഷം ഘട്ടം ഘട്ടമായി പേടകവും ചന്ദ്രനും തമ്മിലുള്ള അകലം കുറച്ചു കൊണ്ടുവരും. ചന്ദ്രനിൽ നിന്ന് 100 കിലോമീറ്റർ അകലെ വൃത്താകൃതിയിലുള്ള ഭ്രമണപഥത്തിൽ എത്തിക്കഴിഞ്ഞാൽ പ്രൊപ്പൽഷൻ മോഡ്യൂളും, ലാൻഡറും തമ്മിൽ വേർപെടുന്നതാണ്. ഓഗസ്റ്റ് 17-നാണ് ഈ പ്രക്രിയ നടക്കുക.
ഓഗസ്റ്റ് 23-ന് വൈകിട്ട് 5.47-നാണ് രാജ്യം ഒന്നടങ്കം കാത്തിരിക്കുന്ന സോഫ്റ്റ് ലാൻഡിംഗ് നടക്കുക. ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിൽ മാൻസിനസ് യു ഗർത്തത്തിന് അടുത്താണ് സോഫ്റ്റ് ലാൻഡ് നടക്കുക. ലാൻഡിംഗ് വിജയകരമായി പൂർത്തിയാക്കിയാൽ റോവർ പുറത്തേക്ക് വരികയും, ലാൻഡറിലെ ശാസ്ത്ര ഉപകരണങ്ങൾ പ്രവർത്തിച്ച് തുടങ്ങുകയും ചെയ്യും.