പ്രധാനമന്ത്രിയുടെ വാഹന വ്യൂഹം കലാപകാരികൾ വഴിയിൽ തടഞ്ഞ സുരക്ഷാ വീഴ്ച ഉണ്ടായത് ജനുവരി അഞ്ചിനായിരുന്നു. സംഭവത്തെ തുടർന്നുള്ള പഞ്ചാബ് മുഖ്യമന്ത്രി ചരൺജിത്ത് സിങ് ചന്നി യുടെ പ്രസ്താവന വിവാദമാവുകയാണ്. സംഭവത്തിൽ സംസ്ഥാനത്തിൻറെ ഭാഗത്ത് നിന്ന് സുരക്ഷാ വീഴ്ച ഉണ്ടായിട്ടില്ലെന്നും കാര്യങ്ങൾ പ്രിയങ്കാ വാദ്രയെ അറിയിച്ചിട്ടുണ്ടെന്നുമാണ് മുഖ്യമന്ത്രിയുടെ പ്രസ്താവന. ഈ പ്രസ്താവനയാണ് തെരെഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്ന സംസ്ഥാനത്ത് വിവാദത്തിനു തിരികൊളുത്തിയിരിക്കുന്നത്. പ്രിയങ്ക സൂപ്പർ മുഖ്യമന്ത്രി ചമയുകയാണെന്നും പ്രധാനമന്ത്രിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട അതീവ രഹസ്യ സ്വഭാവമുള്ള വിവരങ്ങൾ മുഖ്യമന്ത്രി പ്രിയങ്കയ്ക്ക് വിശദീകരിക്കുന്നത് എന്തിനാണെന്നും വിമർശകർ ചോദിക്കുന്നു. മുഖ്യമന്ത്രി ചന്നി നെഹ്‌റു കുടുംബത്തിന്റെ പുതിയ മൻമോഹൻ സിംഗ് ആണെന്ന് പരിഹസിക്കുന്നവരുമുണ്ട്. മുഖ്യമന്ത്രി സത്യപ്രതിജ്ഞാ ലംഘനം നടത്തിയതായും ഗുരുതര ആരോപണം ഉയരുന്നുണ്ട്.
2004 ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പിനു ശേഷം സോണിയാ ഗാന്ധിക്ക് പ്രധാനമന്ത്രിയാകാൻ കഴിയാതെ വന്നതോടെ മൻമോഹൻ സിംഗിനെ പ്രധാനമന്ത്രി പദത്തിലിരുത്തി, നാഷണൽ അഡ്വൈസറി കൗൺസിൽ എന്നൊരു സംവിധാനമുണ്ടാക്കി സോണിയ അതിന്റെ ചെയർ പേഴ്സൺ സ്ഥാനത്ത് വന്നിരുന്നു. ഭരണഘടനാ വിരുദ്ധമായി രാജ്യത്ത് ഒരു സൂപ്പർ പ്രധാനമന്ത്രിയാവുകയായിരുന്നു സോണിയയുടെ ലക്‌ഷ്യം.