കഠ്മണ്ഡു: നേപ്പാൾ ജയിലിൽ വർഷങ്ങളായി തടവ് ശിക്ഷ അനുഭവിക്കുന്ന കുപ്രസിദ്ധ കൊലയാളി ചാൾസ് ശോഭ്‌രാജ് മോചിതനാകുന്നു. ശോഭ്‌രാജിനെ മോചിപ്പിക്കാൻ നേപ്പാൾ സുപ്രീംകോടതിയാണ് ഉത്തരവിട്ടത്. 2003 മുതൽ നേപ്പാളിലെ ജയിലിലാണ് ഇപ്പോൾ 78 വയസ്സിലെത്തിയ ശോഭ്‌രാജ്. ഇന്ത്യയിൽ 21 വർഷവും ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്.
വ്യാജ പാസ്പോർട്ടിന്റെ സഹായത്തോടെ നേപ്പാളിലേക്ക് കടന്ന ശോഭരാജ് 1975ൽ യാത്രക്കാരായ യുഎസ് പൗരൻ കോണി ജോ ബോറോൻസിച്ചിനെയും (29) കാമുകി കാനഡക്കാരി ലോറന്റ് കാരിയറിനെയും (26) കൊലപ്പെടുത്തുകയായിരുന്നു . കൊലയ്ക്കുശേഷം കഠ്മണ്ഡു, ഭക്തപുർ എന്നിവിടങ്ങളിലെ ദമ്പതികളെയും അതിക്രൂരമായി കൊന്നൊടുക്കി. 2003 സെപ്റ്റംബർ ഒന്നിനാണ് ഇയാൾ പൊലീസ് വലയിലാകുന്നത്.
ദമ്പതികളുടെ കൊലപാതകത്തില്‍ 21 വർഷം, യുഎസ് പൗരനെ കൊലപ്പെടുത്തിയതിന് 20 വർഷം, വ്യാജ പാസ്‌പോർട്ട് ഉപയോഗിച്ചതിന് ഒരു വർഷം, എന്നിങ്ങനെ ശിക്ഷ അനുഭവിച്ചുവരികയായിരുന്നു. കഠ്മണ്ഡു സെൻട്രൽ ജയിലിലാണ് ഇപ്പോൾ ശോഭ്‌രാജുള്ളത്. 15 ദിവസത്തിനകം നാടുകടത്തണമെന്നും കോടതി ഉത്തരവില്‍ പറയുന്നു