Monday, April 29, 2024
spot_img

കേരളത്തിൽ ധർമ്മ ജാഗരണത്തിന്റെ ശംഖൊലി മുഴക്കിയ യുഗ പുരുഷൻ; ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ ജന്മദിനം

തിരുവനന്തപുരം: തിരുവനന്തപുരത്ത്‌ കണ്ണമ്മൂലയിൽ, ചിങ്ങമാസത്തിലെ ഭരണി നക്ഷത്രത്തിൽ 167 വർഷംമുമ്പ് (1853) പിറന്ന ചട്ടമ്പിസ്വാമികൾക്ക് പുതിയ കേരളത്തിൽ പ്രസക്തിയേറുകയാണ്. പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിലെ കേരളസമൂഹം എത്രകണ്ട് വ്യത്യസ്തവും പ്രതിലോമകരവുമായിരുന്നുവെന്ന് പരോക്ഷമായ അറിവേ നമുക്കുള്ളൂ. അന്നത്തെ ജീവിതാവസ്ഥയുടെ വൈകാരികതിക്തതയോ ആചാരാനുഷ്ഠാനങ്ങളുടെ യുക്തിരാഹിത്യമോ ജാതിയുടെ അടിസ്ഥാനത്തിൽ അനുഭവിച്ചിരുന്ന അപമാനങ്ങളുടെ അനുഭവതീക്ഷ്ണതയോ പൂർണമായി സങ്കല്‌പിക്കുക അസാധ്യം. ജാതിക്കോയ്മയും ചൂഷണവും അയിത്താചരണവും കൊടികുത്തിവാണിരുന്ന ഒരു ഫ്യൂഡൽ സമൂഹത്തിന്റെ അധീശമൂല്യവ്യവസ്ഥയെയാണ് ആത്മീയതയിലൂടെ ചട്ടമ്പിസ്വാമികൾ ചോദ്യംചെയ്യുന്നത്.

അതിനുള്ള പാണ്ഡിത്യവും ആത്മശക്തിയും അധികാരവും നിപുണതയും അദ്ദേഹം അതിനകം സ്വായത്തമാക്കിയിരുന്നു. അദമ്യമായ ജ്ഞാനതൃഷ്ണ ഒട്ടേറെ ഗുരുക്കന്മാരുടെ സവിധത്തിൽ എത്തിച്ചു. കല്ലടക്കുറിശ്ശിയിലെ നാലുവർഷംനീണ്ട ഗുരുകുലവാസവും തുടർന്നുള്ള യാത്രകളും മഹാപണ്ഡിതരും സിദ്ധന്മാരുമായുള്ള സംസർഗവും തമിഴ്, സംസ്കൃതം ഭാഷകളിലുള്ള പ്രാവീണ്യവും വേദ-വേദാന്ത കലാശാസ്ത്രങ്ങളിലുള്ള പരിശീലനവും കഴിഞ്ഞപ്പോൾ കുഞ്ഞൻപിള്ള സന്ന്യാസിയായി രൂപാന്തരപ്പെടുകയായിരുന്നു. സന്ന്യാസിയായതുകൊണ്ട്‌ ജീവന്മുക്തനാവുകയല്ല, ജീവന്മുക്തനായതുകൊണ്ട് സന്ന്യാസിയായിത്തീരുകയായിരുന്നു ചട്ടമ്പിസ്വാമികൾ. മരുത്വാമലയിലെ ഏകാന്തതപസ്സിൽ ‘ഏകമേവാദ്വിതീയ’മായ രാജയോഗാനുഭൂതി അദ്ദേഹത്തിന് സ്വായത്തമായി.

ഒരു ചെറിയ കാലയളവിൽ സംഭവിച്ച ആകസ്മികവിപ്ലവമല്ല കേരള നവോത്ഥാനം. പതിറ്റാണ്ടുകളിലൂടെ അവധാനതയോടെ ക്രാന്തദർശികളും മനുഷ്യസ്നേഹികളുമായ ആചാര്യന്മാർ പതംവരുത്തിയ മണ്ണിലുണ്ടായ ഹരിതസമൃദ്ധിയാണത്. ഒരിക്കൽ നാം ആട്ടിയകറ്റിയ ജാതി-മത സങ്കുചിത ചിന്തകളും അസഹിഷ്ണുതയും അന്ധവിശ്വാസങ്ങളും അവയുടെ പ്രേതമുഖങ്ങളുമായി തിരികെവരുകയാണോ എന്ന് സന്ദേഹിക്കേണ്ട ഈ നാളുകളിൽ, ചട്ടമ്പിസ്വാമികളുടെ ധിഷണാപരമായ ധീരതയും നിരങ്കുശമായ മനുഷ്യത്വവും ശ്രീ നാരായണഗുരുദേവന്റെ പ്രായോഗികവേദാന്തവും കർമവൈഭവവും നമുക്ക് വീണ്ടും ആവശ്യമായി വന്നിരിക്കുന്നു. നവോത്ഥാനത്തിന്റെ ഉന്മേഷവും ഊർജവും മങ്ങിത്തുടങ്ങുമ്പോൾ പുനരുത്ഥാനത്തിന്റെ പ്രചോദനംതേടുന്ന കേരളത്തിന് ചട്ടമ്പിസ്വാമികളുടെ ഉജ്ജ്വലജീവിതം ഒരിക്കൽക്കൂടി മാർഗദീപമാകട്ടെ.

Related Articles

Latest Articles