Friday, January 9, 2026

വീട്ടുകാരുടെ എതിർപ്പിനെ വകവെക്കാതെ വിവാഹം കഴിച്ചു; മിശ്രവിവാഹിതരായ ദമ്പതികളെ വിരുന്നിനെന്ന പേരില്‍ വിളിച്ചുവരുത്തി സഹോദരനും ബന്ധുവും വെട്ടിക്കൊന്നു, ദാരുണമായ സംഭവം തമിഴ്നാട് കുംഭകോണത്ത്

ചെന്നൈ: തമിഴ്‌നാട് കുംഭകോണത്ത് ദുരഭിമാനക്കൊല. മിശ്രവിവാഹിതരായ ദമ്പതികളെ സഹോദരനും ബന്ധുവും വെട്ടിക്കൊന്നു. കുംഭകോണത്തിനടുത്ത് ചോളപുരം തുളുക്കാവേലിയിലാണ് സംഭവം. തിരുവണ്ണാമലൈ ജില്ലയിലെ പൊന്നൂര്‍ സ്വദേശിയായ മോഹനും (31),തുളുക്കാവേലി സ്വദേശിനി ശരണ്യയു (22) മാണ് കൊല്ലപ്പെട്ടത്.

ശരണ്യയുടെ സഹോദരന്‍ ശക്തിവേലും വീട്ടുകാരും സ്‌നേഹം നടിച്ച്, വിരുന്നിനായി ഇവരെ വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. ദമ്പതികള്‍ വീട്ടിലേക്ക് കയറാനൊരുങ്ങിയപ്പോള്‍ ശക്തിവേലും ബന്ധു രഞ്ജിത്തും ആക്രമിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചുതന്നെ ശരണ്യയും മോഹനും കൊല്ലപ്പെട്ടു. നാട്ടുകാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ചോളപുരം പൊലീസ് സ്ഥലത്തെത്തി കൊലയാളികളെ അറസ്റ്റ് ചെയ്തു. മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.

വീട്ടുകാരുടെ എതിര്‍പ്പ് വകവയ്ക്കാതെ അഞ്ച് ദിവസം മുമ്പ് ചെന്നൈയില്‍വച്ചായിരുന്നു ഇവരുടെ വിവാഹം. ശരണ്യ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ നഴ്‌സായിരുന്നു. ഇതിനിടയില്‍ മോഹനുമായി പ്രണയത്തിലായി. ഇവരുടെ വിവാഹത്തിന് ശരണ്യയുടെ വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു. സ്വന്തം സമുദായത്തില്‍പ്പെട്ടവരെ മാത്രമേ വിവാഹം കഴിക്കാവൂവെന്ന് ബന്ധുക്കള്‍ യുവതിയോട് പറഞ്ഞിരുന്നു.എന്നാല്‍ എതിര്‍പ്പുകള്‍ അവഗണിച്ച് കഴിഞ്ഞാഴ്ച ഇരുവരും വിവാഹിതരായത്.

Related Articles

Latest Articles