Monday, September 21, 2026

പി എസ് സി ചോദ്യങ്ങൾ മലയാളത്തിലാക്കിയില്ലെങ്കിൽ ശക്തമായ സമരമെന്ന് ഐക്യമലയാള പ്രസ്ഥാനം: സമരം ഒത്തുതീർപ്പാക്കാൻ മുഖ്യമന്ത്രി ഇന്ന് പി എസ് സി ചെയർമാനുമായി ചർച്ച നടത്തും

തിരുവനന്തപുരം: പിഎസ്‌സി ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്തും. ഇക്കാര്യം ആവശ്യപ്പെട്ട് ഐക്യമലയാള പ്രസ്ഥാനം പിഎസ്‌സി ആസ്ഥാനത്ത് ആരംഭിച്ച നിരാഹാരസമരം സര്‍ക്കാര്‍ ഒത്തുതീര്‍പ്പാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷവും സാംസ്‌കാരിക നായകരും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് പിഎസ്‌സി ചെയര്‍മാനുമായി ചര്‍ച്ച നടത്താന്‍ മുഖ്യമന്ത്രി തീരുമാനിച്ചത്. ചര്‍ച്ചയില്‍ അനുകൂലതീരുമാനമായില്ലെങ്കില്‍ സമരം ശക്തമാക്കുമെന്ന് ഐക്യമലയാള പ്രസ്ഥാനം വ്യക്തമാക്കിയിട്ടുണ്ട്.

കെഎഎസ് പരീക്ഷയുടെ പശ്ചാത്തലത്തിലായിരുന്നു ഐക്യമലയാള പ്രസ്ഥാനം കഴിഞ്ഞമാസം 29 മുതല്‍ അനിശ്ചിതകാല സമരം തുടങ്ങിയത്. ഇപ്പോള്‍ 19ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ് സമരം. സമരത്തിന് ഐക്യദാര്‍ഢ്യവുമായി ഉത്രാടം, തിരുവോണ നാളുകളില്‍ കഥാകൃത്തുക്കളും നോവലിസ്റ്റുകളും നിരാഹാരം അനുഷ്ടിച്ചിരുന്നു. വിവിധ കോണുകളില്‍നിന്ന് കൂടുതല്‍ പേര്‍ സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് പ്രശ്‌നത്തില്‍ സര്‍ക്കാര്‍ ഇടപെടലുണ്ടായിരിക്കുന്നത്.

അതേസമയം, ചോദ്യങ്ങള്‍ മലയാളത്തിലാക്കുന്നതിനെ പിഎസ്‌സി ഇതുവരെയായും അനുകൂലിച്ചിട്ടില്ല. ഉയര്‍ന്ന യോഗ്യത അടിസ്ഥാനമായ പരീക്ഷകളില്‍ സാങ്കേതികപദങ്ങള്‍ക്കുള്ള പകരം പദങ്ങള്‍ കണ്ടെത്തുന്നതിന്റെ പ്രയാസമാണ് പ്രധാനമായും പിഎസ്‌സി ചൂണ്ടിക്കാണിക്കുന്നത്. പക്ഷേ, പ്രതിഷേധം ശക്തമാവുന്ന സാഹചര്യത്തിലും ഹിന്ദി നിര്‍ബന്ധമാക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ പ്രസ്താവനയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലും കമ്മീഷനോട് വിട്ടുവീഴ്ച ചെയ്യാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടാനാണ് സാധ്യത.

Related Articles

Latest Articles