കൊച്ചി: അഞ്ചു വയസ്സുകാരിയായ ചാന്ദ്നിയെ കൊലപ്പെടുത്തിയ സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷൻ. അഞ്ചു വയസ്സുകാരിയായ ചാന്ദ്നിയെ കൊലപ്പെടുത്തിയത് ലൈംഗിക പീഡനത്തിന് ശേഷമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് ബാലാവകാശ കമ്മീഷൻ കേസെടുത്തത്. രഹസ്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന തുടരുകയാണ്. ക്രൂരമായ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു.
കഴിഞ്ഞ ഇരുപത്തിരണ്ടാം തീയതിയാണ് ബിഹാര്‍ സ്വദേശിയായ അസ്ഫാക്ക് ആലുവയില്‍ എത്തിയത്. കുറഞ്ഞ ദിവസത്തെ പരിചയം മാത്രമാണ് ഇയാള്‍ക്ക് ഇവിടെയുള്ളത്. കുട്ടിയെ കൊലപ്പെടുത്താനുള്ള കാരണം എന്തെന്നു കണ്ടെത്തേണ്ടതുണ്ട്. ഇയാളുടെ പശ്ചാത്തലം അറിയാന്‍ ബിഹാര്‍ പൊലീസുമായി ബന്ധപ്പെട്ടിട്ടിട്ടുണ്ടെന്നും ഡിഐജി പറഞ്ഞു. അന്വേഷണത്തെ വഴിതെറ്റിക്കാന്‍ ശ്രമിച്ചതിലുടെ ഇയാളൊരു സ്ഥിരം കുറ്റവാളിയാണോയെന്ന സംശയം ഉയര്‍ന്നിട്ടുണ്ട്.