മുഖ്യമന്ത്രിയുടെ മൈക്കിനു തകരാറുണ്ടായാൽ പരിശോധിക്കാൻ ട്രാഫിക് വാർഡൻ മുതൽ എസ്‌പി റാങ്കിലുള്ളവർ വരെ സ്ഥലത്തെത്തുമ്പോൾ ആലുവയിൽ കാണാതായ അഞ്ചുവയസ്സുകാരിയെ ജീവനോടെ രക്ഷപ്പെടുത്താനാകാത്തതിനാൽ വൻ ജനരോഷമുയരുന്നതിനിടെ “മകളെ മാപ്പ്” എന്ന പേരിൽ ഫേസ്ബുക്ക് പോസ്റ്റുമായി കേരളാ പോലീസ്. ചാന്ദിനിയെ ജീവനോടെ മാതാപിതാക്കളുടെ അടുത്ത് എത്തിക്കാനുള്ള ഞങ്ങളുടെ ശ്രമം വിഫലമായി എന്നും പോലീസ് പങ്കുവച്ച പോസ്റ്ററിൽ പറയുന്നുണ്ട്.
അസം സ്വദേശിയായ അസഫാക് ആലം തട്ടിക്കൊണ്ട് പോയ ബീഹാർ സ്വദേശികളുടെ മകളായ ചാന്ദ്നിയെ 23 മണിക്കൂറുകൾക്കിപ്പുറം ആലുവ മാർക്കറ്റിലെ മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് മരവിച്ച മൃതദേഹമായാണ് തിരികെ ലഭിച്ചത്. മുക്കത്ത് പ്ലാസയില്‍ വാടകയ്ക്കു താമസിക്കുന്ന ബിഹാര്‍ ബിഷാംപര്‍പുര്‍ സ്വദേശി രാംധര്‍ തിവാരിയുടെ അഞ്ചുവയസുകാരിയായ മകള്‍ ചാന്ദ്‌നിയാണ് കൊല്ലപ്പെട്ടത്. ഇവർ താമസിക്കുന്ന കെട്ടിടത്തില്‍ 2 ദിവസം മുന്‍പു താമസിക്കാനായെത്തിയ ആളാണ് അസം സ്വദേശിയായ അസ്ഫാക്ക് ആലമാണ് പ്രതി.
കുട്ടിയുടെ രഹസ്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന തുടരുകയാണ്. ക്രൂരമായ ലൈംഗിക പീഡനം നടന്നിട്ടുണ്ടെന്നാണ് പോലീസ് പറയുന്നത്. പ്രതി അസ്ഫാക്ക് ആലത്തിനൊപ്പം കൂടുതല്‍ പേര്‍ കൊലയില്‍ പങ്കാളിയായിട്ടുണ്ടോയെന്നും അന്വേഷിക്കുമെന്ന് മധ്യമേഖലാ ഡിഐജി എ ശ്രീനിവാസ് പറഞ്ഞു