കുട്ടികളിൽ അജ്‌ഞാത ഹെപ്പറ്റൈറ്റിസ് വകഭേദം വ്യാപകമായി പടരുന്നുവെന്ന് റിപ്പോർട്ട്. 11 രാജ്യങ്ങളിലായി 170 ഓളം കുട്ടികളിൽ അജ്ഞാതവും കഠിനവുമായ ഹെപ്പറ്റൈറ്റിസ് വകഭേദം കണ്ടെത്തിയിട്ടുള്ളതായി ലോകാരോഗ്യ സംഘടന പറയുന്നു.
മാർച്ച് 31നാണ് സ്‌കോട്ട്‌ലൻഡിൽ ആദ്യത്തെ അഞ്ച് കേസുകൾകണ്ടെത്തിയതെന്ന് യു കെ ഏജൻസിയിലെ ക്ലിനിക്കൽ ആൻഡ് എമേർജിങ് ഇൻഫെക്ഷൻസ് വിഭാഗം ഡയറക്ടർ ഡോ. മീര ചാന്ദ് പറഞ്ഞു. യുകെയിൽ ഇതുവരെ 114 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും ഡബ്ല്യുഎച്ച്ഒ അറിയിച്ചു.
സ്‌പെയിനിൽ 13, ഇസ്രായേൽ 12, ഡെൻമാർക്ക്, അയർലൻഡ്, നെതർലാൻഡ്‌സ്, ഇറ്റലി, നോർവേ, ഫ്രാൻസ്, റൊമാനിയ, ബെൽജിയം എന്നിവിടങ്ങളിലും രോഗം സ്ഥിരികരിച്ചിട്ടുണ്ട്. ഒരു മാസം മുതൽ 16 വയസ്സ് വരെ പ്രായമുള്ള കുട്ടികളിലാണ് രോഗം കണ്ടെത്തിയത്.
ഈ രോഗത്തിന്റെ പ്രധാന ആശങ്ക വകഭേദത്തിന്റെ തീവ്രതയാണെന്നും ബാഴ്‌സലോണയിലെ പാത്തോളജിസ്റ്റും യൂറോപ്യൻ അസോസിയേഷൻ ഫോർ സ്റ്റഡി ഓഫ് ലിവറിന്റെ ചെയർമാനുമായ മരിയ ബുട്ടി പറഞ്ഞു.

