അമേരിക്കയെ സംബന്ധിച്ചിടത്തോളം ഭാരതത്തേക്കാൾ പ്രധാനപ്പെട്ട മറ്റൊരു രാജ്യമില്ലെന്ന് നിയുക്ത അമേരിക്കൻ അംബാസഡർ സെർജിയോ ഗോർ. ഇരു രാജ്യങ്ങളും തമ്മിലുള്ള നിർണ്ണായകമായ വ്യാപാര കരാർ ചർച്ചകൾ ചൊവ്വാഴ്ച പുനരാരംഭിക്കാനിരിക്കെയാണ് അദ്ദേഹം ഈ സുപ്രധാന പ്രഖ്യാപനം . ദക്ഷിണ-മധ്യേഷ്യൻ മേഖലയിലെ പ്രത്യേക പ്രതിനിധി കൂടിയായ സെർജിയോ ഗോർ, അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പ് അടുത്ത വർഷം ഇന്ത്യ സന്ദർശിക്കാനുള്ള സാധ്യതയുണ്ടെന്നും ദില്ലിയിലെ അമേരിക്കൻ എംബസിയിൽ നടത്തിയ പ്രസംഗത്തിൽ സൂചിപ്പിച്ചു.
പ്രധാനമന്ത്രി നരേന്ദ്രമോദിയും ഡൊണാൾഡ് ട്രമ്പും തമ്മിലുള്ള സൗഹൃദം കേവലം രാഷ്ട്രീയത്തിന് അപ്പുറം ആഴത്തിലുള്ളതാണെന്ന് ഗോർ വ്യക്തമാക്കി. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയും ഏറ്റവും പഴയ ജനാധിപത്യ രാജ്യമായ അമേരിക്കയും തമ്മിലുള്ള ബന്ധം ഉന്നതതലത്തിലുള്ള വിശ്വാസത്തിലാണ് അധിഷ്ഠിതമായിരിക്കുന്നത്. യഥാർത്ഥ സുഹൃത്തുക്കൾക്കിടയിൽ അഭിപ്രായ വ്യത്യാസങ്ങൾ സ്വാഭാവികമാണെങ്കിലും അവ ചർച്ചകളിലൂടെ പരിഹരിക്കാൻ സാധിക്കുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. ട്രമ്പിനൊപ്പം ലോകമെമ്പാടും സഞ്ചരിച്ച വ്യക്തി എന്ന നിലയിൽ ഇരുനേതാക്കളും തമ്മിലുള്ള ആത്മബന്ധത്തിന് താൻ സാക്ഷിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വ്യാപാര കരാറിന് പുറമെ പ്രതിരോധം, ഭീകരവാദ വിരുദ്ധ പ്രവർത്തനങ്ങൾ, ഊർജ്ജം, സാങ്കേതികവിദ്യ, വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിൽ സഹകരണം ശക്തമാക്കാനാണ് ട്രമ്പ് ഭരണകൂടം ലക്ഷ്യമിടുന്നത്. ഇന്ത്യയുമായുള്ള തന്ത്രപ്രധാനമായ പങ്കാളിത്തം അടുത്ത ഘട്ടത്തിലേക്ക് എത്തിക്കുക എന്നതാണ് തന്റെ പ്രധാന ദൗത്യമെന്ന് ഗോർ പറഞ്ഞു. സിലിക്കൺ വിതരണ ശൃംഖലയെ ശക്തിപ്പെടുത്തുന്നതിനായി അമേരിക്കയുടെ നേതൃത്വത്തിലുള്ള ‘പാക്സ് സിലിക്ക’ (Pax Silica) സഖ്യത്തിൽ ഇന്ത്യയെ പൂർണ്ണ അംഗമായി ഉൾപ്പെടുത്തുമെന്ന വലിയ പ്രഖ്യാപനവും അദ്ദേഹം നടത്തി. അടുത്ത മാസം നടക്കുന്ന ചടങ്ങിൽ ഇന്ത്യ ഔദ്യോഗികമായി ഈ സഖ്യത്തിന്റെ ഭാഗമാകും.
ഇരുരാജ്യങ്ങളും തമ്മിലുള്ള തന്ത്രപ്രധാനമായ ബന്ധത്തിൽ ഇന്ത്യയെ അത്യന്താപേക്ഷിതമായ പങ്കാളിയായാണ് അമേരിക്ക കാണുന്നത്. ലോകത്തിലെ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യമെന്ന നിലയിൽ ഇന്ത്യയുമായുള്ള വ്യാപാര കരാറുകൾ പൂർത്തിയാക്കുക എന്നത് വെല്ലുവിളിയാണെങ്കിലും അത് വിജയകരമായി ലക്ഷ്യത്തിലെത്തിക്കാൻ തങ്ങൾ പ്രതിജ്ഞാബദ്ധരാണെന്ന് അദ്ദേഹം വ്യക്തമാക്കി.

