ദില്ലി: കുട്ടികൾക്കുള്ള കോവിഡ് വാക്‌സിൻ വിതരണം നവംബർ പകുതി മുതൽ ആരംഭിക്കുമെന്ന് റിപ്പോർട്ട്. മൂന്നാഴ്ചക്കകം കുട്ടികള്‍ക്ക് വാക്‌സിന്‍(children Covid vaccine) നല്‍കേണ്ടതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗുരുതര ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ള, രോഗപ്രതിരോധശേഷി കുറഞ്ഞ കുട്ടികള്‍ക്ക് മുൻഗണന നൽകാനാണ് ആലോചന.
വാക്‌സിനേഷന്റെ ദേശീയ ഉപദേശക സമിതിയാണ് വാക്‌സിന്‍ നല്‍കുന്നതിന്റെ മുന്‍ഗണനാക്രമം നിശ്ചയിക്കുക. കൂടാതെ രണ്ടു വയസുമുതലുള്ള കുട്ടികള്‍ക്ക് കോവാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞദിവസം ഡിസിജിഐയുടെ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഡ്രഗ്‌സ് കണ്‍ട്രോളര്‍ അന്തിമാനുമതി നല്‍കുന്ന പക്ഷം വാക്‌സിന്‍ വിതരണത്തിന് എത്തിക്കാനാണ് ശ്രമം നടക്കുന്നത്. എന്നാൽ അതിന് മുൻപ് കമ്പനി വാക്‌സിന്റെ ഫലപ്രാപ്തിയുമായി ബന്ധപ്പെട്ട് സമര്‍പ്പിക്കുന്ന ഇടക്കാല ഡേറ്റ വിദഗ്ധ സമിതി പരിശോധിക്കും. വാക്‌സിനുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ കമ്പനിയോട് തേടിയേക്കുമെന്നാണ് റിപ്പോര്‍ട്ട്.