ഇംഫാൽ: മണിപ്പുരിൽ ജൂലൈയിൽ കാണാതായ രണ്ട് കുട്ടികൾ കൊല്ലപ്പെട്ട നിലയില്‍. മെയ്തെയ് വിഭാഗത്തിലുള്ള 17 ഉം 20 ഉം വയസുള്ള കുട്ടികള്‍ കൊല്ലപ്പെട്ടതിന്റെ ചിത്രങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സംസ്ഥാനത്ത് ഇന്റര്‍നെറ്റ് പുനഃസ്ഥാപിച്ചതിന് പിന്നാലെയാണ് നടുക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങുമായി വിഷയം ചര്‍ച്ച ചെയ്തു.
മരിച്ചുകിടക്കുന്ന കുട്ടികളുടെ പിന്നില്‍ ആയുധധാരികള്‍ നില്‍ക്കുന്ന ചിത്രങ്ങളാണ് പുറത്തുവന്നത്. ഇംഫാല്‍ സ്വദേശികളായ ഫിജാം ഹെംജിത്, ഹിജാം ലിന്‍തോയ്ന്‍ഗംബി എന്നിവരാണ് കൊല്ലപ്പെട്ടതെന്നാണ് സ്ഥിരീകരിച്ചത്. ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ മുഖ്യമന്ത്രി ബീരേന്‍ സിങ്ങിന് നിര്‍ദേശം നല്‍കി.
ജൂലൈ ആറിനാണ് കുട്ടികളെ കാണാതായത്. കുട്ടികളുടേതായി പുറത്തുവന്ന ചിത്രങ്ങളില്‍ ജൂലൈ എട്ടെന്നാണ് കാണിക്കുന്നത്. കുട്ടികളെ കാണാതായതിന് പിന്നാലെ തന്നെ സുരക്ഷാസേനയും നാട്ടുകാരും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. കേസ് സിബിഐക്ക് കൈമാറണമെന്ന ആവശ്യം മെയ്തെയ്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

