ദില്ലി : അരുണാചൽ അതിർത്തിയിലെ സംഭവത്തിൽ കേന്ദ്രസർക്കാറിനേയും ഇന്ത്യൻ സൈന്യത്തേയും വിലകുറച്ച് കാണുന്നവർ ചൈനാ ഭക്തരെന്ന് കേന്ദ്രമന്ത്രി അമിത് ഷാ. കാലങ്ങളായി ചൈനയ്‌ക്ക് എല്ലാ സഹായവും നൽകിവന്ന കോൺഗ്രസ്-കമ്യൂണിസ്റ്റ് രാഷ്‌ട്രീയ നേതൃത്വം ചൈനയിൽ നിന്ന് വഴിവിട്ട സഹായങ്ങൾ സ്വീകരിച്ചെന്നും അമിത് ഷാ വിമർശിച്ചു. ചൈനീസ് എംബസിയിൽ നിന്നും ഇസ്ലാമിക ഭീകര നേതാവ് സാക്കീർ നായിക്കിൽ നിന്നും രാജീവ് ഗാന്ധി ഫൗണ്ടേഷൻ പണം സ്വീകരിച്ചത് എന്തിനാണെന്ന് അമിത് ഷാ ചോദിച്ചു.
ലോക്‌സഭയിലെ ചോദ്യോത്തര വേളയിൽ അരുണാചൽ ചൈന അതിർത്തി സംഘർഷ വിഷയത്തിൽ സഭ തടസപ്പെടുത്തിയത് പ്രതിപക്ഷത്തിന്റെ ഇരട്ടത്താപ്പാണെന്ന് അമിത് ഷാ വിമർശിച്ചു. കോൺഗ്രസ്സിന്റെ ചൈന സ്‌നേഹം തെളിവ് സഹിതമാണ് അമിത് ഷാ പുറത്തുവിട്ടത്. രാജീവ് ഗാന്ധി ഫൗണ്ടേഷൻ വിദേശ സംഭാവന നിയന്ത്രണ നിയമം ലംഘിച്ചാണ് ചൈനയിൽ നിന്ന് കാലങ്ങളായി പണം കൈപ്പറ്റിയതെന്നു അമിത് ഷാ പറഞ്ഞു. ഇതുവരെ ഇന്ത്യ ഭരിച്ച ബിജെപി ഇതര ഭരണകൂടങ്ങളെ വിലയ്‌ക്കെടുക്കാൻ ചൈനീസ് എംബസിക്ക് കഴിഞ്ഞിരുന്നുവെന്നും അമിത് ഷാ പരിഹസിച്ചു.
രാജീവ് ഗാന്ധി ഫൗണ്ടേഷൻ 2005-2007 കാലഘട്ടത്തിൽ ചൈനീസ് എംബസിയിൽ നിന്നും കൈപ്പറ്റിയത് 1.35കോടി രൂപയാണെന്നും അത് കണ്ടുപിടിക്കപ്പെട്ടതോടെ ഫൗണ്ടേഷന്റെ ഫണ്ട് സ്വീകരിക്കൽ അനുമതി നഷ്ടമായതെന്ന് മറക്കരുതെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഇസ്ലാമിക ഭീകരതയുടെ വക്താവായ സാക്കിർ നായികും ഫൗണ്ടേഷന് 50 ലക്ഷം കൈമാറിയതും 2011ൽ കണ്ടെത്തിയ ക്രമക്കേടുകളിൽ പ്രധാനപ്പെട്ടതാണെന്നും അമിത് ഷാ പറഞ്ഞു.