ദില്ലി: ഇന്ത്യ – യുഎസ് ആണവ കരാര്‍ അട്ടിമറിക്കാന്‍ ഇന്ത്യയിലെ ഇടതുപക്ഷ പാര്‍ട്ടികളുമായുള്ള അടുപ്പം ചൈന പ്രയോജനപ്പെടുത്തിയെന്ന് മുന്‍ വിദേശകാര്യ സെക്രട്ടറി വിജയ് ഗോഖലെയുടെ വെളിപ്പെടുത്തല്‍. ഇന്ത്യയുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ചൈന നടത്തിയ ആദ്യ ഓപ്പറേഷനും ഇതുതന്നെയായിരിക്കാമെന്നും തന്റെ പുതിയ പുസ്തകമായ ‘ദി ലോങ് ഗെയിം: ഹൗ ദി ചൈനീസ് നെഗോഷ്യേറ്റ് വിത്ത് ഇന്ത്യ’യില്‍ ഗോഖലെ അഭിപ്രായപ്പെട്ടു.
സിപിഎമ്മിന്റെയും സിപിഐയുടെയും ഉന്നത നേതാക്കള്‍ ചര്‍ച്ചകള്‍ക്കും ചികിത്സയ്ക്കും മറ്റുമായി ചൈനയിലേക്കു യാത്ര ചെയ്യാറുണ്ടെന്ന് പുസ്തകത്തില്‍ പറയുന്നു. പെന്‍ഗ്വിന്‍ റാന്‍ഡം ഹൗസ് ഇന്ത്യയാണ് പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. 39 വര്‍ഷത്തെ നയതന്ത്ര സര്‍വ്വീസുള്ള ഗോഖലയെക്ക് ചൈനീസ് ഭാഷയായ മന്‍ഡാരിനില്‍ നല്ല പ്രാവീണ്യം ഉണ്ട്. 20 വര്‍ഷത്തിലധികം ചൈനയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട് ഇദ്ദേഹം. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ത്യയും ചൈനയുമായും ബന്ധപ്പെട്ട ആറ് വിഷയങ്ങളെ മുന്‍ നിര്‍ത്തി പുതിയ പുസ്തകം പുറത്തിറക്കിയത്.
2018 ജനുവരിയില്‍ എസ്. ജയശങ്കറിന് പകരക്കാരനായി വിദേശകാര്യ സെക്രട്ടറി സ്ഥാനത്ത് നിയമിതനായ വിജയ് ഗോഖലെ കഴിഞ്ഞ വര്‍ഷമാണ് ഔദ്യോഗിക ജീവിതത്തില്‍ നിന്ന് വിരമിച്ചത്. അതേസമയം ജയിഷ്-ഇ-മുഹമ്മദ് എന്ന ഭീകര സംഘടനയുടെ തലവനായിരുന്ന മസൂദ് അസറിനെ ആഗോള ഭീകരവാദിയായി പ്രഖ്യാപിക്കുന്നത് തടയാന്‍ ചൈന റഷ്യയുടെ സഹായം തേടിയിരുന്നതായി മസൂദ് അസറിനെക്കുറിച്ചുള്ള അധ്യായത്തില്‍ ഗോഖലെ വ്യക്തമാക്കുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona