ദില്ലി ∙ ചൈനയിൽ കോവിഡ് അതിവ്യാപനത്തിനു കാരണമായെന്ന് സംശയിക്കുന്ന വൈറസ് വകഭേദ സാന്നിധ്യം ഇന്ത്യയിലും സ്ഥിരീകരിച്ചു . ബിഎഫ് 7 ഒമിക്രോൺ വകഭേദം ഗുജറാത്തിലെ 61 വയസ്സുകാരിക്കാണ് സ്ഥിരീകരിച്ചത്. യുഎസിൽ നിന്ന് ഈയിടെയാണ് ഇവർ മടങ്ങിയെത്തിയത്. ഇന്ത്യയിൽ ആദ്യമായാണ് ബിഎഫ് 7 വകഭേദം സ്ഥിരീകരിക്കുന്നത്. അതിവ്യാപന സ്വഭാവമുള്ള വകഭേദമാണ് ബിഎഫ് 7 എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്.
രാജ്യത്ത് വിമാനത്താവളങ്ങളിൽ കോവിഡ് പരിശോധന പുനരാരംഭിച്ചു. രാജ്യാന്തര യാത്രക്കാരുടെ സ്രവം ശേഖരിക്കലാണ് പുനരാരംഭിച്ചത്. വിദേശത്തുനിന്നും വരുന്നവരിലൂടെ രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണിത്.
വിമാനത്താവളങ്ങളിൽ നിരീക്ഷണം ശക്തമാക്കണമെന്നും പൊതുസ്ഥലങ്ങളിൽ മാസ്ക് ധരിക്കണമെന്നും കോവിഡ് വ്യാപനവും പ്രതിരോധ പ്രവർത്തനങ്ങളും വിലയിരുത്താൻ വിളിച്ചു ചേർത്ത അടിയന്തര യോഗത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ നിർദ്ദേശിച്ചിരുന്നു. ചൈന അടക്കമുള്ള രാജ്യങ്ങളിൽ കോവിഡ് രോഗബാധിതരുടെ എണ്ണം വൻതോതിൽ വർധിക്കുകയും മരണസംഖ്യ കുതിച്ചുയരുകയും ചെയ്ത സാഹചര്യത്തിലാണ് കേന്ദ്ര ആരോഗ്യമന്ത്രി അടിയന്തരയോഗം വിളിച്ചത്.