ബ്രിട്ടീഷ് സാമ്രാജ്യത്തിനെതിരെ പോരാടിയ സ്വാതന്ത്ര്യ സമര സേനാനിയിൽ നിന്ന് സന്യാസത്തിലേക്ക് യാത്രചെയ്ത മഹാ മഹർഷിയാണ് ചിന്മയാനന്ദ സ്വാമികൾ.ചിന്മയാമിഷൻ സ്ഥാപിക്കുമ്പോൾ മലവിട്ടു മണ്ണിലേക്കിറങ്ങിയ മഹർഷിയെന്നു പേരെടുത്ത സന്യാസിയായിരുന്നു പൂർവ്വാശ്രമത്തിൽ പൂത്താം പള്ളി ബാലകൃഷ്ണ മേനോൻ എന്ന ചിന്മയാനന്ദ സരസ്വതി. കൊച്ചിയിലെയും തൃശൂരിലെയും പ്രാഥമിക -കോളേജ് വിദ്യാഭ്യാസ കാലത്ത് തന്നെ അദ്ദേഹം തിരുവണ്ണാമലയിലെത്തി രമണമഹര്ഷിയെ കണ്ടിരുന്നു .ഉപരിപഠനത്തിനു ലഹനൗ യൂനിവേസഴ്സിറ്റിയിൽ ചേർന്നപ്പോൾ രാജ്യം ക്വിറ്റ് ഇൻഡ്യാ പ്രക്ഷോഭത്തിൽ ഇളകി മറിയുകയായിരുന്നു .അതിലേക്കു സ്വാമിജി എടുത്ത് ചാടി .ഇംഗ്ലീഷിലും ഹിന്ദിയിലുമുള്ള ആവേശം ജനിപ്പിക്കുന്ന ബ്രിട്ടീഷ് വിരുദ്ധ ലഘു ലേഖകൾ എഴുതി തയ്യാറാക്കുന്നതിൽ അദ്ദേഹം ശ്രദ്ധവെച്ചു, ഒടുവിൽ ബ്രിട്ടീഷുകാർ അദ്ദേഹത്തെ അറസ്റ്റുചെയ്തു ജയിലിൽ അടച്ചു .അത്യന്തം വൃത്തിഹീനമായ ജയിലറ അദ്ദേഹത്തെ ഒരു ടൈഫസ് രോഗിയാക്കി മാറ്റി .രോഗമൂർച്ഛയിൽ ജയിൽപ്പുള്ളി മരണമടയും എന്ന് ഭയന്ന ജയിലർ അദ്ദേഹത്തെ റോഡരുകിൽ ഉപേക്ഷിച്ചു .അവിടെ നിന്നും ഒരു സ്ത്രീ അദ്ദേഹത്തെ കണ്ടെടുത്തത് ശുശ്രൂഷിച്ചു .
ആരോഗ്യം തിരികെ നേടിയ ബാലകൃഷ്ണ മേനോൻ നാഷണൽ ഹെറാൾഡിൽ മഹാനായ പത്ര പ്രവർത്തകൻ ചലപതി റാവുവിന്റെ ശിക്ഷണത്തിൽ ചേർന്നു. ആർ കെ ലക്ഷ്മണിന്റെ കോമൺ മാൻ വരുന്നതിനു മുൻപ് സാധാരണ ജനതയുടെ ചിന്തകളെ അവതരിപ്പിക്കുന്ന കോമൺ വീൽ എന്ന പംക്തി അദ്ദേഹം കൈകാര്യം ചെയ്തു. ഭാരതീയ ആത്മീയ ചിന്തയുടെ ഉൾവിളി ഉണ്ടായിരുന്ന അദ്ദേഹം ഒരു ദിവസം നാഷണൽ ഹെറാൾഡിലെ ജോലി അടക്കം എല്ലാം പിന്നിൽ ഉപേക്ഷിച്ചു ഹിമാലയത്തിലേക്ക് പോയി .ഋഷികേശിൽ ശിവാനന്ദ ആശ്രമത്തിലെത്തി ദീക്ഷ സ്വീകരിച്ചു .അങ്ങിനെ ചിന്മയാന്ദാനന്ദ സരസ്വതി സ്വാമികൾ ആയി മാറി .പിന്നീട് തപോവന സ്വാമികളെ കണ്ടു മുട്ടി. എന്നാൽ മലമുകളിലെ ഏകാന്ത ധ്യാനമല്ല ജനങ്ങൾക്കിടയിലേ പ്രവർത്തനമാണ് തന്റെ മേഖല എന്ന് തിരിച്ചറിഞ്ഞ ചിന്മയാന്ദാനന്ദ സരസ്വതി സ്വാമികൾ മലവിട്ടു മണ്ണിലേക്കിറങ്ങി. വേദ വേദാന്ത ചിന്തയും ഭാരതീയതയും പ്രചരിപ്പിക്കാനായി പിന്നീട് ചിന്മയ മിഷൻ രൂപീകരിക്കപ്പട്ടു. എല്ലാ പ്രവർത്തന മേഖലകളിലും സാധാരണക്കാരനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ചിന്മയാനന്ദ സ്വാമികൾ ഭാരതീയന്റെ മനസ്സിലെ കെടാവിളക്കാണ്.