തിരുവനന്തപുരം: പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തെ പറഞ്ഞു പറ്റിച്ച് പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51) എന്ന പാസ്റ്ററാണ് പോക്‌സോ കേസില്‍ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്.
2016 ഫെബ്രുവരി 17, 18 തിയ്യതികളിൽ പെരിന്തല്‍മണ്ണയിലാണ് കേസിന്നാസ്പദമായ സംഭവം നടക്കുന്നത് . പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍വെച്ച് ഒരു കുടുംബത്തെ പരിചയപ്പെടുകയും അവരുടെ കുടുംബത്തിലെ രണ്ടു കുട്ടികളിൽ ബാധ കയറിയട്ടുണ്ടെന്നും ഇതിന് പ്രാര്‍ത്ഥന ആവശ്യമാണെന്നും പ്രതി കുടുംബത്തെ പറഞ്ഞു വിശ്വസിപ്പിക്കുകയായിരുന്നു. ശേഷം താൻ ആവശ്യമാണെങ്കില്‍ വീട്ടിലേക്കുവരാമെന്നും പ്രശ്നങ്ങള്‍ പ്രാര്‍ത്ഥിച്ച് മാറ്റിയെടുക്കാമെന്നും കുടുംബത്തെ പറഞ്ഞ് ധരിപ്പിച്ചു.
തുടർന്ന് വീട്ടിലെത്തിയ പ്രതി കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പിറ്റേന്നും പ്രത്യേക പ്രാര്‍ത്ഥനക്കെന്നു പറഞ്ഞ് കിടപ്പുമുറിയില്‍ കൊണ്ട് പോയി പെൺകുട്ടിയെ മാനഭംഗപ്പെടുത്തി.
ഇതേ ആൾ തന്നെ മാര്‍ച്ച് എട്ടിന് പെൺകുട്ടിയുടെ ബന്ധുവീട്ടില്‍ കൊണ്ടു പോയും ബലാത്സംഗം ചെയ്തുവെന്ന് പരാതിയുണ്ട്. കുട്ടിയും മാതാവും ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം വനിതാ സെല്‍ പൊലീസ് ഇയാൾക്കെതിരെ കേസ്സെടുക്കുകയായിരുന്നു. മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതിയാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രതിക്കുള്ള ശിക്ഷ ഈ മാസം 25ന് കോടതി വിധിക്കും.
ഭാര്യയും രണ്ട് മക്കളുമുള്ള പ്രതി ഫെയ്ത്ത് ലീഡേഴ്‌സ് ചര്‍ച്ച് ഓഫ് ഗോഡ് എന്ന സംഘടനയില്‍ പ്രവര്‍ത്തിച്ചു വരികയായിരുന്നു. മഞ്ചേരി സി ഐയായിരുന്ന സണ്ണിചാക്കോയുടെ നേതൃത്വത്തില്‍ എസ് ഐ എസ് ബി കെലാസ്‌നാഥ്, ക്രൈം സ്‌ക്വാഡ് അംഗങ്ങളായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, പി സഞ്ജീവ് എന്നിവരടങ്ങുന്ന സംഘം 2016 മാര്‍ച്ച് 22നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കേസിൽ പ്രോസിക്യൂഷനുവേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എ സോമസുന്ദരന്‍ കോടതിയിൽ ഹാജരായി. ഇയാള്‍ക്കെതിരെ മറ്റു സ്റ്റേഷനുകളില്‍ കേസുകളുണ്ടോയെന്നും അന്വേഷിച്ചുവരികയാണ്.