ദില്ലി: ദേശീയ പൗരത്വ നിയമഭേദഗതി ബിൽ രാജ്യസഭയിലും പാസായി. 105ന് എതിരേ 125 വോട്ടിനാണ് ബിൽ പാസായത്. ബിൽ പാസാക്കാൻ 105 പേരുടെ പിന്തുണയാണ് വേണ്ടിയിരുന്നത്. കഴിഞ്ഞ ദിവസമാണ് ലോക്സഭ ബിൽ പാസ്സാക്കിയത്. ഇരുസഭകളും പാസാക്കിയ ബില്ലിൽ ഇനി രാഷ്ട്രപതി ഒപ്പ് വയ്ക്കുന്നതോടെ പൗരത്വ ഭേദഗതി ബിൽ നിയമമായി മാറും. ശിവസേന അംഗങ്ങൾ വോട്ടെടുപ്പ് ബഹിഷ്‌കരിച്ചു. ആകെ 105 പേരാണ് ബില്ലിനെ എതിർത്തത്.
പൗരത്വ ബിൽ ആരെയെങ്കിലും വേദനിപ്പിക്കുകയോ ഏതെങ്കിലും മതവിഭാഗത്തിന്റെ വികാരം വൃണപ്പെടുത്തുകയോ ചെയ്യില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ രാജ്യസഭയെ അറിയിച്ചു. രാജ്യത്തെ ന്യൂനപക്ഷങ്ങൾക്ക് അനീതി നേരിടേണ്ടി വരുമെന്ന ആശങ്ക ജനങ്ങൾക്കുണ്ട്. എന്നാൽ അത് അടിസ്ഥാന രഹിതമാണെന്നും അമിത് ഷാ പറഞ്ഞു.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം രാജ്യസഭ വോട്ടിനിട്ട് തള്ളി. 124 അംഗങ്ങൾ സെലക്ട് കമ്മിറ്റിക്ക് വിടുന്നതിനെ എതിർത്ത് വോട്ടുചെയ്തു. 99 അംഗങ്ങൾ അനുകൂലിച്ചു. സിപിഎം എം.പി കെ.കെ രാഗേഷാണ് പ്രമേയം അവതരിപ്പിച്ചത്. തുടർന്ന് വിവിധ ഭേദഗതികളും വോട്ടിനിട്ട് തള്ളി.
പുതിയ നിയമപ്രകാരം പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നീ മൂന്ന് രാജ്യങ്ങളിൽ നിന്നും 2014 ഡിസംബർ 31 വരെ ഇന്ത്യയിൽഅഭയം പ്രാപിച്ച ഹിന്ദു, ക്രിസ്ത്യൻ, ജൈന, ബുദ്ധ, സിഖ്, പാഴ്‌സി ന്യൂനപക്ഷമതവിഭാഗങ്ങളിൽപ്പെട്ട അഭയാർത്ഥികൾക്ക് ഇന്ത്യൻ പൗരത്വം ലഭിക്കും.