ശ്രീനഗർ: ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ സുരക്ഷാ സൈന്യവും ലഷ്കർ ഭീകാരും തമ്മിൽ ഏറ്റുമുട്ടൽ. ഏറ്റുമുട്ടലിൽ ലഷ്‌കർ-ഇ-ത്വയ്ബയിൽ സജീവ പ്രവർത്തകനും കൊടും ഭീകരനുമായ യൂസഫ് കാൻട്രൂ ഉൾപ്പടെ രണ്ട് ലഷ്‌കർ ഭീകരരെ വധിച്ച് സൈന്യം. 2020ൽ ബിഡിസി ചെയർമാൻ ആയിരുന്ന സർദാർ ഭൂപേന്ദർ സിംഗിനെ കൊലപ്പെടുത്തിയ ഭീകരനാണ് യൂസഫ് കാൻട്രൂ എന്ന് കശ്മീർ ഐജി വിജയ് കുമാർ അറിയിച്ചു. അതേസമയം നിരവധി സാധാരണക്കാർ, സുരക്ഷാ ഉദ്യോഗസ്ഥർ എന്നിവരുടെ കൊലപാതകത്തിലും കശ്മീർ പോലീസിലെ എസ്പിഒയും അദ്ദേഹത്തിന്റെ സഹോദരനും കൊല്ലപ്പെട്ട സംഭവത്തിലും ലഷ്‌കർ കമാൻഡറായ യൂസഫിന് പങ്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.
മാത്രമല്ല ബഡ്ഗാമിൽ സൈനികനും പ്രദേശവാസിയും കഴിഞ്ഞയിടയ്‌ക്ക് കൊല്ലപ്പെട്ട സംഭവത്തിലും യൂസഫിന് പങ്കുണ്ടെന്ന് കശ്മീർ പോലീസ് അറിയിച്ചു. ഇന്ന് പുലർച്ചെയായിരുന്നു ബാരാമുള്ളയിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. ആദ്യഘട്ടത്തിൽ നാല് സൈനികർക്കും ഒരു പോലീസുകാരനും പരിക്കേറ്റിരുന്നു.എന്നാൽ സംഭവസ്ഥലത്ത് മൂന്ന് ഭീകരർ കൂടിയുണ്ടെന്നാണ് വിവരം. ബാരാമുള്ളയിലെ പരിസ്വാനി ഏരിയയിലാണ് ഏറ്റുമുട്ടൽ നടക്കുന്നത്.സേനയുടെ പിടിയിലായ ഭീകരരുടെ പക്കൽ നിന്നും ആയുധങ്ങളും സ്‌ഫോടക വസ്തുക്കളും കണ്ടെടുത്തിട്ടുണ്ടെന്ന് കശ്മീർ പോലീസ് വ്യക്തമാക്കി.