ദില്ലി: ഇൻഡി സഖ്യത്തില്‍ സീറ്റ് സീറ്റ് വിഭജനത്തെത്തുടർന്നുള്ള ഭിന്നത തുടരുന്നതിനിടെ ജാര്‍ഖണ്ഡ് റാലിയില്‍ കോണ്‍ഗ്രസ് ആര്‍ജെഡി പ്രവര്‍ത്തകര്‍ തമ്മിൽ തല്ലി. സീറ്റ് വിഭജനത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ജാർഖണ്ഡിലും വിനയായത്.
ജാര്‍ഖണ്ഡിലെ ചത്ര സീറ്റില്‍ കോണ്‍ഗ്രസ് ഏകപക്ഷീയമായി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതാണ് ആര്‍ജെഡിയെ പ്രകോപിപ്പിച്ചത്. തുടർന്ന് അസഭ്യം പറഞ്ഞും കസേര വലിച്ചെറിഞ്ഞും പ്രവര്‍ത്തകര്‍ ഏറ്റുമുട്ടുകയായിരുന്നു. സംഘർഷത്തിൽ രണ്ട് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു.
അതേസമയം ആരോഗ്യകാരണങ്ങൾ ചൂണ്ടിക്കാട്ടി രാഹുല്‍ ഗാന്ധിയും പ്രചാരണത്തിരക്ക് ചൂണ്ടിക്കാട്ടി മമത ബാനര്‍ജി, സീതാറാം യെച്ചൂരി തുടങ്ങിയ നേതാക്കളും റാലിയിൽ പങ്കെടുത്തില്ല . റാലിയില്‍ പ്രകടനപത്രിക പുറത്തിറക്കാനുള്ള നീക്കം മമതയുടെ പ്രതിഷേധത്തെ തുടര്‍ന്ന് നടക്കാത്തത് സഖ്യത്തിന് മറ്റൊരു നാണക്കേടായി. ജാതിസെന്‍സെസ് വാഗ്ദാനം അംഗീകരിക്കനാവില്ലെന്നാണ് മമതയുടെ നിലപാട്. അതേസമയം ദില്ലി മദ്യനയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഇഡി അറസ്റ്റ് ചെയ്ത മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിന്റെ ഭാര്യ സുനിത കെജരിവാള്‍ റാലിയിൽ പങ്കെടുത്തു.