ചരിത്രത്തിൽ രേഖപ്പെടുത്തിയതിൽ ഏറ്റവും ചൂടേറിയ രണ്ടാമത്തെ ശൈത്യകാലമാണ് ഇക്കുറി യൂറോപ്പിൽ അനുഭവപ്പെട്ടതെന്ന് റിപ്പോർട്ട്. കാലാവസ്ഥാ വ്യതിയാനം തന്നെയാണ് കാരണമായി ശാസ്ത്രജ്ഞർ പറയുന്നത്. 1991 മുതൽ 2020 വരെ രേഖപ്പെടുത്തിയ ശരാശരി താപനിലയേക്കാൾ 1.4 ഡിഗ്രി സെൽഷ്യസ് വരെയാണ് ഇത്തവണ താപനില ഉയർന്നത്,.
ഡിസംബർ അവസാനവും ജനുവരി ആദ്യവുമായി യൂറോപ്പിൽ വീശിയടിച്ച ചൂട് കാറ്റ് അതിശൈത്യത്തിലമരുമായിരുന്ന ഫ്രാൻസ് മുതൽ ഹംഗറി വരെയുള്ള മേഖലയിലെ താപനിലയിൽ വലിയ മാറ്റമാണ് വരുത്തിയത്. താപനില ഉയർന്നതോടെ മഞ്ഞിന്റെ കുറവു മൂലം മിക്കയിടത്തും സ്‌കീയിങ് കേന്ദ്രങ്ങൾ അടച്ചിടേണ്ടി വന്നു. സ്വിസ് പട്ടണമായ അൾട്ട്‌ഡോർഫിൽ 1864-നു ശേഷം ഇതാദ്യമായി ശൈത്യകാലത്തെ താപനില 19.2 ഡിഗ്രി സെൽഷ്യസ് ആയി.
അതേസമയം, റഷ്യയിലെ ചില മേഖലകളിലും ഗ്രീൻലാൻഡിലും പതിവിലും കവിഞ്ഞ തണുപ്പ് രേഖപ്പെടുത്തുകയും ചെയ്തു. റഷ്യ-യുക്രെയ്ൻ സംഘർഷം മൂലം ഇന്ധനത്തിന് വില കൂടിയതു കാരണം പ്രതിസന്ധിയിലായ പല രാജ്യങ്ങൾക്കും തണുപ്പു കുറഞ്ഞത് സാമ്പത്തികമായി അനുഗ്രഹമായിട്ടുണ്ട്. ശൈത്യകാലത്ത് വീടുകളിലും ഓഫിസുകളിലും ചൂടിനായി ഇന്ധനം ഉപയോഗിക്കേണ്ടി വരുന്നതിൽ ഗണ്യമായി കുറവു വന്നു.
ചൂടേറിയ ശൈത്യകാലം എണ്ണത്തിൽ കുറവായതോ ഒരു പ്രദേശത്ത് മാത്രം ശ്രദ്ധ കാണപ്പെടുന്നതോ ആയ ജീവികളുടെ വംശനാശത്തിനിടയാക്കും എന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്.. അന്റാർട്ടിക്കയിലടക്കം ചൂട് മൂലം കടൽ മഞ്ഞുപാളികൾ ഉരുകുന്നത് ആഗോള സമുദ്ര നിരപ്പ് വർധിക്കുന്നതിനും കാരണമാവും.