മുംബൈ : കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. വികസനത്തിന്റെ കാര്യത്തിൽ മോദിയോട് മത്സരിക്കാൻ കോൺഗ്രസിന് കഴിയില്ലെന്ന് പാർട്ടിക്ക് തന്നെ അറിയുന്ന കാര്യം ആണ്. അതുകൊണ്ട് കോൺഗ്രസ് തെരഞ്ഞെടുപ്പ് കാലത്ത് നുണകളുടെ ഫാക്ടറി തുറന്നിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്നടിച്ചു. മഹാരാഷ്ട്രയിൽ നന്ദുർബാറിൽ പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
തനിക്ക് പാവപ്പെട്ടവരെയും വനവാസികളെയും സേവിക്കുന്നത് സ്വന്തം കുടുംബത്തെ സേവിക്കുന്നത് പോലെയാണ്. താൻ കോൺഗ്രസിനെപ്പോലെ ഒരു രാജകുടുംബത്തിൽ പെട്ടവനല്ല. താൻ ഒരു പാവപ്പെട്ട കുടുംബത്തിൽ നിന്നുള്ള ആളാണ്. ദാരിദ്ര്യത്തിലാണ് വളർന്നത്. അതുകൊണ്ട് തന്നെ പാവപ്പെട്ടവന്റെ വേദന മനസ്സിലാക്കാൻ തനിക്ക് കഴിയുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
അതേസമയം, കോൺഗ്രസിന്റെ മതപരമായ സംവരണം ഒരിക്കലും അനുവദിക്കില്ല. അത് ഭരണഘടനാ ശിൽപിയായ ബാബാസാഹേബ് അംബേദ്ക്കറുടെ നയങ്ങൾക്ക് എതിരാണ്. ഭരണഘടന തയ്യാറാക്കിയവരുടെ മുതുകിൽ കുത്തുന്നതിന് തുല്യമാണെന്നും നരേന്ദ്രമോദി പറഞ്ഞു. ന്യൂനപക്ഷ ക്ഷേമത്തിന്റെ പേരിൽ എസ്‌സി, എസ്ടി ഒബിസി എന്നിവരിൽ നിന്നുള്ള സംവരണ ആനൂകൂല്യങ്ങൾ പിടിച്ചെടുക്കാനാണ് കോൺഗ്രസ് പാർട്ടി ആഗ്രഹിക്കുന്നത്. കോൺഗ്രസ് ജനങ്ങളെ വഞ്ചിക്കുകയാണ് ചെയ്യുന്നതെന്നും ഇതിനുള്ള മറുപടി ജനങ്ങൾ ഈ തെരഞ്ഞെടുടുപ്പിലൂടെ കോൺഗ്രസിന് നൽകുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.