തിരുവനന്തപുരം: കെ റെയിൽ വിഷയത്തിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് കേന്ദ്രസഹമന്ത്രി വി മുരളീധരൻ. മുഖ്യമന്ത്രിയുടെ സ്വപ്ന പദ്ധതി നടപ്പാക്കാൻ ആളുകൾ കുടിയിറക്കപ്പെടുകയാണെന്ന് അദ്ദേഹം ആരോപിച്ചു. കണ്ണീരിന്റ കഥകൾ മുഖ്യമന്ത്രി കേൾക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി ആദ്യം മൂലം പള്ളിയിലെ 316 കുടുംബങ്ങളെ കുടിയിറക്കില്ലെന്ന കാര്യം ബോധ്യപ്പെടുത്തണമെന്നും അവർ ഇപ്പോഴും നഷ്ടപരിഹാരമോ കിടപ്പാടമോ ഇല്ലാതെ കഴിയുകയാണെന്നും കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി.
‘സുപ്രീം കോടതി കല്ലിടാൻ പറഞ്ഞിട്ടില്ല. പാരിസ്ഥിതിക ആഘാത പഠനം നടത്താൻ കല്ലിടേണ്ട ആവശ്യമില്ല.ശീതീകരിച്ച മുറിയിൽ പൗരപ്രമുഖൻമാരുമായി ചർച്ച നടത്താതെ സാധാരണക്കാരുടെ പ്രശ്‌നം മനസിലാക്കണം. മറ്റ് സംസ്ഥാനങ്ങളിൽ വികസനം വന്നപ്പോൾ എതിർത്തത് സിപിഎം ആണ്. ഗെയിൽ പൈപ്പ് ലൈൻ എതിർത്തതും സിപിഎം ആണ്. മന്ത്രിമാർ ജനങ്ങളെ വഞ്ചിക്കുകയാണ്. മന്ത്രിമാർക്ക് പോലും കാര്യങ്ങൾ അറിയില്ല. കേരളത്തിൽ നടക്കുന്ന പാർട്ടി കോൺഗ്രസിൽ കേരളത്തിലെ വിഷയങ്ങൾ ചർച്ച ചെയ്യണം’- അദ്ദേഹം വ്യക്തമാക്കി.