തിരുവനന്തപുരം : ലൈഫ് മിഷൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മുൻ പ്രൈവറ്റ് സെക്രട്ടറിയും സ്വർണ്ണക്കടത്ത് കേസിലൂടെ വിവാദനായകനുമായ എം.ശിവശങ്കറിന്റെ അറസ്റ്റ് കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പിലൂടെ വ്യക്തമാക്കി . അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉയർന്ന പദവികൾ അലങ്കരിക്കുന്നവരാണെങ്കിലും നിയമനടപടികൾ നേരിടേണ്ടിവരും എന്ന മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടിയാണിതെന്നും കേസ് ഒത്തുതീർപ്പാക്കിയില്ലേ എന്ന് പരിഹസിച്ചവർക്കുള്ള ഉത്തരമാണ് ഈ നടപടിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുരളീധരൻ സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ച കുറിപ്പ് വായിക്കാം
ലൈഫ് മിഷൻ കേസിലെ ഇഡി നടപടി കേന്ദ്ര ഏജൻസികളുടെ വിശ്വാസ്യത അരക്കിട്ടുറപ്പിക്കുന്നതാണ്. അഴിമതിയും കള്ളപ്പണ ഇടപാടും നടത്തുന്നവർ എത്ര ഉന്നതരായാലും അഴിയെണ്ണും എന്ന നരേന്ദ്ര മോദി സർക്കാരിന്റെ നിലപാട് വ്യക്തമാക്കുന്ന നടപടി. ‘കേസ് എവിടെപ്പോയി, ഇടനിലക്കാർ ധാരണയാക്കിയില്ലേ’ എന്ന് ചോദിച്ചവർക്ക് ഇപ്പോൾ ഉത്തരമായി എന്ന് കരുതുന്നു. ഒന്നും അവസാനിച്ചിട്ടില്ല..!
എം.ശിവശങ്കറിൻ്റെ അറസ്റ്റ് ചിലകാര്യങ്ങൾ കൂടി വ്യക്തമാക്കുന്നു. ഒന്നുകിൽ തന്റെ വിശ്വസ്തന്റെ നേതൃത്വത്തിൽ നടന്ന ഈ കോഴ ഇടപാടിൽ പിണറായി വിജയനും പങ്കുണ്ട്. അല്ലെങ്കിൽ തന്റെ സർക്കാരിനു കീഴിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ചൊന്നും അറിയാത്ത പമ്പര വിഡ്ഢിയും കഴിവു കെട്ടവനുമായ ഭരണാധികാരിയാണ് പിണറായി വിജയൻ.
എന്തിനാണ് കേസ് വന്നയുടൻ വിജിലൻസിനെ ഉപയോഗിച്ച് ഫയൽ പിടിച്ചെടുത്തത്? ആ ഫയലുകൾ ഇനിയും സിബിഐയ്ക്ക് കൈമാറാത്തത്? ഉത്തരങ്ങൾ വരട്ടെ, വൻ സ്രാവുകൾക്ക് വലയൊരുങ്ങട്ടെ……
സത്യമേവ ജയതേ !