അവയവമാറ്റ ശസ്ത്രക്രിയകൾക്കായി വിപുലമായ സൗകര്യത്തോടെ അന്തർദേശീയ നിലവാരത്തിലുള്ള കേന്ദ്രം ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത രാജ്യങ്ങളിലെ മാതൃകയിൽ രാജ്യത്തെ ആദ്യ സംരംഭമായിരിക്കും ഇത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പുതുതായി പണി കഴിപ്പിച്ച ഫ്‌ളൈഓവർ നാടിനു സമർപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആശുപത്രി വികസനത്തിനായി കിഫ്ബിയിലൂടെ പണം കണ്ടെത്തി വികസന പ്രവർത്തനങ്ങൾ വേഗത്തിലാക്കി. 2017ൽ അമ്പതിനായിരം കോടി പശ്ചാത്തല വികസനത്തിന് വിനിയോഗിക്കും എന്നാണ് സർക്കാർ പ്രഖ്യാപിച്ചിരുന്നത്. പിണറായി സർക്കാർ ഇതുവരെ നടത്തിയ എല്ലാ വാഗ്ദാനങ്ങളും പാലിക്കപ്പെട്ട സാഹചര്യത്തിൽ ഇതും കണ്ടു തന്നെ കണമെന്നാണ് ജനങ്ങൾ പറയുന്നത്.
കോവിഡ് മഹാമാരി പടർന്നുപിടിച്ച സാഹചര്യത്തിൽ ആവശ്യമായ ഓക്‌സിജൻ ബെഡുകൾ, ഐസിയു ബെഡുകൾ എന്നിവയിൽ കുറവുവരാതെ ചികിത്സയ്‌ക്കെത്തുന്നവർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാൻ സർക്കാരിന് സാധിച്ചു. അതേസമയം, ചികിത്സയിൽ ഏതെങ്കിലും തരത്തിലുള്ള പിഴവുകൾ അംഗീകരിക്കുകയുമില്ല. ഇത്തരം പരാതികൾ ഗൗരവമായി പരിശോധിക്കുന്നതിനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ആരോഗ്യപ്രവർത്തകർ തയ്യാറാകണം. ചികിത്സാ ചെലവ് കൂടുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് അടക്കമുള്ള സൗകര്യങ്ങൾ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ടെന്നും സർക്കാർ പറഞ്ഞു.