കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പൈലറ്റ് വാഹനം അപടകടത്തിൽപ്പെട്ടു. കളമശ്ശേരി പ്രീമിയർ ജംഗ്ഷനിലായിരുന്നു അപകടം സംഭവച്ചത്. മുഖ്യമന്ത്രിയുടെ വാർണിങ് പൈലറ്റ് വാഹനമാണ് അപകടത്തിൽ പെട്ടത്.
വൈകുന്നേരം ആറരയോടുകൂടിയായിരുന്നു അപകടം. ഒരു സി ഐ അടക്കം 4 പൊലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവരുടെ പരിക്ക് സാരമുള്ളതല്ലെന്നാണ് വ്യക്തമാകുന്നത്. ജീപ്പ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. അന്തരിച്ച എം എൽ എ പിടി തോമസിന് അന്ത്യാഞ്ജലി അർപ്പിച്ച് മടങ്ങവെയായിരുന്നു അപകടം.
അതേസമയം തലസ്ഥാനത്ത് രാഷ്ട്രപതി രാംനാഥ് കോവിന്ദ് പങ്കെടുക്കുന്ന പരിപാടി ഉണ്ടായിരുന്നതിനാൽ മുഖ്യമന്ത്രിക്ക് വൈകിട്ടോടെയാണ് പിടിക്ക് അന്തിമോപചാരം അർപ്പിക്കാനെത്താനായത്. പി എൻ പണിക്കരുടെ സ്മരണാർത്ഥം പൂജപ്പുരയിൽ സ്ഥാപിച്ച വെങ്കല പ്രതിമ അനാവരണം ചെയ്യാനായിരുന്നും രാഷ്ട്രപതി തലസ്ഥാനത്തെത്തിയത്.
തുടർന്ന് പരിപാടിക്ക് ശേഷം വൈകിട്ട് അഞ്ച് മണിയോടെയാണ് മുഖ്യമന്ത്രി, പി ടി തോമസിന് അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയത്. തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലെത്തിയാണ് അദ്ദേഹം പി ടിക്ക് അന്തിമോപചാരം അർപ്പിച്ചത്. പി ടി തോമസിന്റെ കുടുംബാംഗങ്ങളെ കണ്ട് ആശ്വസിപ്പിച്ച ശേഷമാണ് മുഖ്യമന്ത്രി മടങ്ങിയത്.