എറണാകുളം:പ്രിയനേതാവ് പി ടി തോമസ് എംഎൽഎയ്ക്ക് വിട നൽകി കേരളം. പൂർണ ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തിൽ സംസ്‌കാരം നടന്നു. സംസ്കാര ചടങ്ങുകൾ നടന്നത് പി ടി യുടെ അന്ത്യാഭിലാഷപ്രകാരമായിരുന്നു.
മുഖ്യമന്ത്രി ഉൾപ്പെടെയുള്ള രാഷ്ട്രീയ-സാംസ്‌കാരിക-സാമൂഹിക രംഗത്തെ പ്രമുഖർ തൃക്കാക്കര കമ്യൂണിറ്റി ഹാളിലെത്തി അന്തിമോപചാരം അർപ്പിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ളവർ അന്തിമോപചാരം അർപ്പിക്കാനെത്തി.
പിടി തോമസിന്റെ ആഗ്രഹപ്രകാരം മതാചാര ചടങ്ങുകളൊന്നും ഇല്ലാതെ രവിപുരം ശ്മശാനത്തിൽ വച്ചായിരുന്നു സംസ്‌കാരം. വൈകിട്ട് 6.30 ഓടെ കൊച്ചി രവിപുരം ശ്മശാനത്തിൽ സംസ്‌കാര ചടങ്ങുകൾ നടന്നത്.
പൊതുദർശന സമയത്തുടനീളം വയലാറിന്റെ ‘ചന്ദ്രകളഭം ചാർത്തിയുറങ്ങും’ എന്ന ഗാനം ചെറിയ ശബ്ദത്തിൽ വച്ചിരുന്നു.
മൃതദേഹം പൊതുദർശനത്തിന് വയ്ക്കുമ്പോൾ റീത്ത് വയ്ച്ചില്ല. സംസ്‌കാരത്തിന് ശേഷം ചിതാഭസ്മം ഉപ്പുതോട്ടിൽ അമ്മയുടെ കല്ലറയിൽ നിക്ഷേപിക്കണമെന്ന അന്ത്യാഭിലാഷവും സാധിച്ച് നൽകും.
അതേസമയം തൊടുപുഴയിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം രാവിലെ പത്ത് മണിയോടെയാണ് എറണാകുളത്തെത്തിച്ചത്. എറണാകുളം ഡിസിസി ഓഫിസിലും ടൗൺഹാളിലും തൃക്കാക്കര കമ്മ്യൂണിറ്റി ഹാളിലും പൊതുദർശനമുണ്ടായിരുന്നു.