ദില്ലി : റസ്‌ലിങ് ഫെഡറേഷൻ ഓഫ് ഇന്ത്യ (ഡബ്ല്യുഎഫ്ഐ) പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശർമയ്‌ക്കെതിരെ ലൈംഗികാരോപണവുമായി വിനേഷ് ഫൊഗട്ട് ഉൾപ്പെെടയുള്ള വനിതാ ഗുസ്തി താരങ്ങൾ രംഗത്ത്. ദേശീയ ക്യാമ്പുകളിൽ വച്ച് പരിശീലകരും ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ ശർമയും ഉൾപ്പെടെയുള്ള അധികൃതർ വനിതാ താരങ്ങളെ ലൈംഗികമായി ഉപദ്രവിച്ചെന്ന് ഫൊഗട്ട് ആരോപിച്ചു . ചില പരിശീലകർ വർഷങ്ങളായി താരങ്ങളെ ലൈംഗികമായി പീഡിപ്പിക്കുന്നവരാണ്. ഫെഡറേഷൻ അധികൃതരിൽനിന്ന് താൻ വധഭീഷണി നേരിടുന്നുണ്ടെന്നും വിനേഷ് ഫൊഗട്ട് വ്യക്തമാക്കി. താരങ്ങളുടെ ആരോപണം ബ്രിജ് ഭൂഷൺ ശർമ തള്ളി.
ഡബ്ല്യുഎഫ്ഐയ്ക്കെതിരെ ദില്ലിയിലെ ജന്തർ മന്തറിൽ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയാണ് പ്രസിഡന്റ് ശർമയ്ക്കും പരിശീലകർക്കുമെതിരെ താരങ്ങൾ ലൈംഗികാരോപണം ഉന്നയിച്ചത്. പുരുഷ, വനിതാ താരങ്ങൾ പ്രതിഷേധത്തിന്റെ ഭാഗമായി സംഘടിച്ചു . വിനേഷ് ഫൊഗട്ട്, സാക്ഷി മാലിക്ക് എന്നിവർക്കു പുറമെ ബജ്‌റങ് പുനിയ, സംഗീത ഫൊഗട്ട്, സോനം മാലിക്ക്, അൻഷു എന്നിവരുൾപ്പെടെ പ്രമുഖരായ മുപ്പത്തൊന്നു ഗുസ്തി താരങ്ങൾ പ്രതിഷേധത്തിൽ പങ്കാളികളായി. ഗുസ്തി ഫെഡറേഷനിലെ നിലവിലെ ഭരണ സമിതിയെ പിരിച്ചുവിട്ട് പുതിയ ആളുകളെ നിയമിക്കണമെന്ന് താരങ്ങൾ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ താരങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരുടെ സഹായം തേടി