റായ്പുർ : ഛത്തീസ്ഗഡിലെ കല്‍ക്കരി ലെവി കുംഭകോണക്കേസുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഐഎഎസ് ഉദ്യോഗസ്ഥ രാണു സാഹുവിനെ ഇഡി അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ ഇവരെ ചോദ്യംചെയ്യലിനായി മൂന്നുദിവസത്തെ ഇഡി കസ്റ്റഡിയിൽ വിട്ടുനൽകി. 14 ദിവസത്തെ കസ്റ്റഡിയായിരുന്നു കോടതിയിൽ ഇഡി ആവശ്യപ്പെട്ടത്. രാണുവിന്റെ വീട്ടിലും മറ്റുകേന്ദ്രങ്ങളിലും ഇഡി റെയ്ഡുകൾ നടത്തിയതിനു പിന്നാലെയാണു ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയത്. നിരവധി കൽക്കരി ഖനികളുള്ള കോർബ, റായ്ഘട്ട് ജില്ലകളിൽ കളക്ടറായിരുന്ന രാണു ഇപ്പോൾ സംസ്ഥാന കാർഷിക വകുപ്പ് ഡയറക്ടറാണ്.
കള്ളപ്പണം വെളുപ്പിക്കൽ കേസിൽ രാണുവിന്റെ പങ്ക് അന്വേഷണത്തിൽ വ്യക്തമായിരുന്നു. 5.52 കോടിയുടെ സ്വത്തുക്കളും കണ്ടെത്തി. കേസിൽ അറസ്റ്റിലാവുന്ന രണ്ടാമത്തെ ഐഎഎസ് ഉദ്യോഗസ്ഥയാണ് രാണു. ഐഎഎസ് ഉദ്യോഗസ്ഥനായ സമീർ വിഷ്ണോയിയെയാണു കേസിൽ ആദ്യം പിടിയിലായത്.