കേരളത്തിൽ കമ്യൂണിസ്റ്റുകാരും കോൺഗ്രസുകാരും പോപ്പുലർ ഫ്രണ്ടിനെ സഹായിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കോൺഗ്രസ് പിഎഫ്ഐയുടെ രാഷ്‌ട്രീയരൂപമായ എസ്ഡിപിഐയുടെ പിന്തുണ തേടുന്നു. അവർ അതിനെ എതിർക്കുന്നില്ല. കമ്യൂണിസ്റ്റും ആ പിന്തുണയ്‌ക്ക് വേണ്ടി നടക്കുകയാണ്. ഇത്തരം ഭീകരസംഘടനകളെ വച്ചുപൊറുപ്പിക്കാൻ നരേന്ദ്രമോദിക്ക് കീഴിലുള്ള സർക്കാർ അനുവദിക്കില്ലയെന്ന് ഉറപ്പ് നൽകുന്നതായി അമിത് ഷാ പറഞ്ഞു.
ലോകത്ത് കമ്യൂണിസം മരിച്ചിരിക്കുകയാണ്. കോൺഗ്രസ് പാർട്ടി രാജ്യത്ത് അസ്തമിച്ചിരിക്കുകയാണ്. ഇനി വരാൻ പോകുന്നത് ബിജെപിയുടെ നാളുകളാണെന്ന് അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. സംസ്ഥാനത്തിന്റെ സാംസ്കാരിക പൈതൃകത്തിന്റെ വികാരങ്ങൾ ഉൾക്കൊണ്ട് വോട്ട് രേഖപ്പെടുത്തണമെന്നും ജനങ്ങളോട് അഭ്യർത്ഥിച്ചു.കാപട്യത്തിന്റെ ആളുകളാണ് ഇൻഡി സഖ്യത്തിലുള്ളത്. സഖ്യത്തിൽ ഉൾപ്പെട്ടിട്ടുള്ള കമ്യൂണിസ്റ്റും കോൺഗ്രസും കേരളത്തിൽ തമ്മിലടിക്കുകയാണ്. എന്നാൽ ദില്ലിയിൽ ഇകുവരും ഒന്നിച്ചാണെന്നും അമിത് ഷാ വിമർശിച്ചു. ഇരു കൂട്ടരും ഒന്നിച്ച് നിന്ന് ജനങ്ങളെ കബളിപ്പിക്കുകയാണ്. കേരളത്തെ ആക്രമണങ്ങളിൽ നിന്ന് മുക്തമാക്കുന്ന തെരഞ്ഞെടുപ്പാകും ഇത്തവണത്തേതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ എൻഡിഎ സ്ഥാനാർത്ഥി ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പങ്കെടുക്കുകയായിരുന്നു അമിത് ഷാ.
കശ്മീർ ഭാരതത്തിന്റെ ഭാഗമാണോയെന്നും കേരളവും കശ്മീരും തമ്മിൽ എന്താണ് ബന്ധമെന്നും കോൺഗ്രസ് ചോദിക്കുന്നു. കശ്മീരിന് വേണ്ടി ജീവൻ നൽകാൻ തയ്യാറായിട്ടുള്ളവരാണ്, അല്ലെങ്കിൽ അതിനായി ആഗ്രഹിക്കുന്നവരാണെന്നും അമിത് ഷാ പറഞ്ഞു. 70 വർഷ കാലം കോൺഗ്രസ് ആർട്ടിക്കിൾ 370 സംരക്ഷിച്ചു. പ്രധാനമന്ത്രി ഈ ആർട്ടിക്കിൾ റദ്ദാക്കി കശ്മീരിനെ ഭാരതത്തിന്റെ അവിഭാജ്യ ഘടകമാക്കി മാറ്റിയെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തെ 80 കോടി ജനങ്ങളെ ദാരിദ്ര്യത്തിൽ നിന്ന് മുക്തരാക്കി. ആയുഷ്മാൻ ഭാരത് വഴി അഞ്ച് ലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു.