ലൈംഗിക പീഡന പരാതിയിൽ ഹാസൻ എം.പി പ്രജ്വല്‍ രേവണ്ണയ്ക്കായി ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കി അന്വേഷണ സംഘം. കഴിഞ്ഞ ദിവസം ഹാജരാകാൻ ആവശ്യപ്പെട്ട് നൽകിയ സമന്‍സ് മടങ്ങിയതിനു പിന്നാലെയാണു നടപടി. ആരോപണമുയർന്നതിന് പിന്നാലെ രാജ്യം വിട്ട പ്രജ്വൽ ഇപ്പോൾ ജർമ്മനിയിലാണെന്നാണ് കരുതുന്നത്. രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലെയും എമിഗ്രേഷന്‍ വിഭാഗത്തിനു നോട്ടിസ് കൈമാറി. ലൈംഗിക വിവാദത്തിൽപ്പെട്ട പ്രജ്വൽ, അന്വേഷണസംഘം മുൻപാകെ ഹാജരാകാൻ 7 ദിവസത്തെ സമയം ചോദിച്ചത് പൊലീസ് നിരസിച്ചിരുന്നു.
രാജ്യത്തിനു പുറത്തായതിനാല്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ സമന്‍സിന് തന്റെ അഭിഭാഷകര്‍ മറുപടി നല്‍കുമെന്നാണു പ്രജ്വല്‍ എക്സിലൂടെ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. പ്രജ്വലിനെ തിരികെയെത്തിക്കാന്‍ കര്‍ണാടക പൊലീസ് നടപടി തുടങ്ങിയതിനു പിന്നാലെയായിരുന്നു ട്വീറ്റ്.
ജോലിക്കിടെ പ്രജ്വൽ രേവണ്ണക്കും പിതാവും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണ ചേർന്ന് ബാലത്സംഗം ചെയ്തുവെന്ന് കാണിച്ച് വീട്ടിലെ മുൻ പാചകക്കാരി നൽകിയ പരാതിയിൽ രജിസ്റ്റർ ചെയ്ത കേസിലാണ് ഇരുവർക്കും സമന്‍സ് അയച്ചിരുന്നത്. ഹാസന്‍ ഹോളേനരസിപ്പുര പൊലീസ് ഞായറാഴ്ച റജിസ്റ്റര്‍ ചെയ്ത പീഡനക്കേസിലാണു സമന്‍സ് നല്‍കിയത്.
ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്വല്‍ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെ പ്രജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടു. പ്രജ്വലിനെ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. അതേസമയം രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ ഉൾപ്പെടുന്ന പെൻഡ്രൈവുകൾ ഫോറൻസിക് പരിശോധനക്കായി അയച്ചിരിക്കുകയാണ്.